പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും ഉടലുകളും തലകളും പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലപാതകത്തിന് പിന്നില്‍ സ്ത്രീയുടെ പങ്കാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. അന്വേഷണത്തിനായി അഗളി ഡിവൈഎസ്പി ആര്‍.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്.
ബംഗാള്‍ സ്വദേശിയായ പ്രതിയെ കണ്ടെത്തുന്നതിന് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീ ആസാം സ്വദേശിയാണ്. ഇരുവരും വിവാഹിതരാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഏകദേശം 20 ദിവസം മുമ്പാണ് ഇവര്‍ ജോലി തേടി അട്ടപ്പാടിയിലെത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് പ്രതി ചീരക്കടവ് പ്രദേശത്തെ ഒരു തോട്ടത്തില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതായും പറയുന്നു.
മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയും ഇയാളും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് പുതൂര്‍ ചീരക്കടവില്‍ ചാക്കുകെട്ടുകള്‍ കണ്ടത്. പുഴയില്‍ ഒഴുകിയെത്തിയ ചാക്കുകെട്ടുകള്‍ വെള്ളം കുറഞ്ഞതോടെ പുറത്തുകാണുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതില്‍ ഒരു ചാക്കില്‍ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകളായിരുന്നു. മറ്റൊരു ചാക്കില്‍ പെണ്‍കുട്ടിയുടെ ശരീരമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെ നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ യുവതിയുടെ ഉടല്‍ കണ്ടെത്തി. അഞ്ച് വയസുള്ള പെണ്‍കുട്ടിയും 30 വയസുള്ള യുവതിയുമാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.
യന്ത്രസമാനമായ ആയുധം ഉപയോഗിച്ച് മൃതദേഹങ്ങള്‍ വെട്ടിമുറിച്ചശേഷം ചാക്കുകളില്‍ കെട്ടി പുഴയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. മൃതദേഹം ഉപേക്ഷിക്കാനായി പ്രതി ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് ചാക്ക് വാങ്ങിയതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി.















