തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടപ്പിലാക്കിയ കെ ഫോണിന് പൂട്ട് വീഴാറായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച കെ ഫോണിനോട് യുഡിഎഫ് സര്‍ക്കാരിന് താത്പര്യം ഇല്ലാതായതാണ് തകര്‍ച്ചയ്‌ക്ക് പിന്നില്‍. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും തീരുമാനം.
ഒന്നര ലക്ഷം കണക്ഷനുകളാണ് കെ ഫോണ്‍ ഇതിനകം നല്‍കിയിട്ടുള്ളത്. ഇതില്‍ 24,192 കണക്ഷനുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലുമാണ് നല്‍കിയത്. ഈ കണക്ഷനുകള്‍ തുടരണോയെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സേവനം തുടരുകയാണെങ്കില്‍ സ്വന്തം നിലയ്‌ക്ക് ബില്‍ അടയ്‌ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കെ.ഫോണ്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കും.
ആറായിരത്തിലധികം സ്‌കൂളുകളിലാണ് കെ ഫോണ്‍ കണക്ഷന്‍ ഉപയോഗിക്കുന്നത്. കെ ഫോണ്‍ വേണോയെന്ന് അറിയിക്കാന്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് നല്‍കിക്കഴിഞ്ഞു. ഇതോടെ കണക്ഷനുകള്‍ ഇനി പുതുക്കില്ല. കെ ഫോണ്‍ സേവനം കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുവെ പരാതിയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലപ്പോഴും ജീവനക്കാര്‍ തങ്ങളുടെ ഫോണില്‍ നിന്നുമുള്ള നെറ്റ് കണക്ഷന്‍ വഴിയാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പരാതി നല്‍കാറുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായതിനാല്‍ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാറില്ലായിരുന്നു.
മാസം 18 ലക്ഷത്തോളം രൂപയാണ് കെ ഫോണിലെ ഉയര്‍ന്ന ജീവനക്കാര്‍ക്ക് ശമ്പളം ഇനത്തില്‍ നല്‍കിവരുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് ഇരട്ടിയിലധികം രൂപ വരും. 1,47,485 കണക്ഷനുകള്‍ നല്‍കിയെന്നാണ് കെ ഫോണ്‍ വ്യക്തമാക്കുന്നത്. ഇതില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ദാരദ്ര്യ രേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 1041 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചാല്‍ സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കെ ഫോണ്‍ വില്‍ക്കേണ്ടി വരും.
















