Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി കോഴ്‌സില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്‌ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നല്‍കിയ നടപടിയില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്‍ഷോ.

ആര്‍ഷോയ്‌ക്ക് മതിയായ ഹാജര്‍ ഇല്ലാതെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഏഴാം സെമസ്റ്ററിലേക്ക് മുന്‍ പ്രിന്‍സിപ്പല്‍ പ്രവേശനം നല്‍കിയിരുന്നു. ഈ വിഷയം മുന്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ശ്രദ്ധയില്‍ രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ തെറ്റായ വിശദീകരണം നല്‍കിയ പ്രിന്‍സിപ്പലിനെ മുന്‍ സിന്‍ഡിക്കേറ്റ് താക്കീത് നല്‍കി കേസ് തീര്‍പ്പാക്കുകയായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

തുടരന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി അത് യൂണിവേഴ്‌സിറ്റിക്ക് വരുത്തിയിട്ടുള്ള മാനഹാനി കൂടി പരിഗണിച്ച് സമഗ്രമായ അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉത്തരവിട്ടത്. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആല്‍സണ്‍ മാര്‍ട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണക്കമ്മറ്റി അംഗങ്ങള്‍. മുന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗമായിരുന്ന പി. ഹരികൃഷ്ണന്‍ കൃത്രിമരേഖ ഉണ്ടാക്കി യാത്രബത്ത ഉള്‍പ്പെടെ വന്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയതിലും സമഗ്രമായ അന്വേഷണം നടത്തുന്നതിനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ജോബിന്‍ ജോസ് ചാമക്കാല, ഡോ ജി.എസ്. ഗിരീഷ് കുമാര്‍, ഡോ. ആല്‍സണ്‍ മാര്‍ട്ട് എന്നിവരാണ് അന്വേഷണ കമ്മിറ്റി അംഗങ്ങള്‍.

Recent Posts