ന്യൂദല്‍ഹി: കൃഷിനാശം ഉണ്ടാകുന്നു എന്ന കാരണത്താല്‍ സംസ്ഥാനങ്ങള്‍ക്ക് ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി.വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസമില്ലാതെ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി പറഞ്ഞു.
രാജ്യത്തെ ആനത്താരകളില്‍ അടിയന്തരമായി പുതിയ സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഉള്‍പ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വന്യജീവികളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്ന നടപടികള്‍ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശം നല്‍കി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവരാണ്. അവരുടെ സ്വാഭാവിക സഞ്ചാരപാതകള്‍ തടസപ്പെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.തദ്ദേശീയമായ പ്രശ്‌നങ്ങള്‍ കാരണം വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ല.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ആനത്താരകള്‍ പ്രാദേശിക കാരണങ്ങളാല്‍ തടസപ്പെടുകയോ അടയ്‌ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ആനകളെ തുരത്താന്‍ തോക്കുകള്‍ ഉപയോഗിക്കുന്നതും കൂട്ടം ചേര്‍ന്ന് അക്രമാസക്തമായി ഓടിക്കുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കുകയാണെന്നും വാദമുന്നയിച്ചു.
















