ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതര’ത്തെ അപമാനിച്ചെന്ന ആരോപണത്തിൽ സോണിയാ ഗാന്ധിക്കെതിരെയുള്ള പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് ഡൽഹി പൊലീസ് നിയമോപദേശം തേടി. സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് കേസ് എടുക്കുന്നതിന്റെ നിയമപരമായ വശങ്ങൾ പൊലീസ് പരിശോധിക്കുന്നത്.സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ വന്ദേമാതര നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നിയമനടപടികളും ശക്തമാക്കാനാണ് ബിജെപി നീക്കം.
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം ആലാപനം തുടരുന്നതിനെ സോണിയാ ഗാന്ധി തടസ്സപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്നും ആംഗ്യങ്ങൾ കാണിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും മാധ്യമ റിപ്പോർട്ടുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.അതേ സമയം കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്.
വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കൂടുതല്‍ പരാതികള്‍ വന്നേക്കാം. മംഗളൂരുവിലും ദില്ലിയിലുമായി ഇന്നലെ പരാതികള്‍ നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതി നല്‍കാനാണ് ബിജെപിയുടെ നീക്കം. രാജ്യദ്രോഹ നടപടിയെന്നാരോപിച്ച് ബിജെപിയും രാഷ്‌ട്രീയ ആക്രമണം തുടരുകയാണ്. സംഘാടനത്തില്‍ സംഭവിച്ച പാളിച്ചയില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
















