ന്യൂഡൽഹി: എ.ഐ.സി.സി. ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാനാലോചിച്ച് ബിജെപി. സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ആരോപണം. ആലാപന ശേഷം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സേവ ദൾ അധ്യക്ഷൻ ബി.വി.ശ്രീനിവാസ് അടക്കമുള്ളവരോട് സംസാരിക്കുന്ന ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് നമ്മുടെ നയമല്ലെന്ന് രാഹുൽ ഗാന്ധി പറയുന്നതാണ് വിഡിയോയിൽ.
എ.ഐ.സി.സി. ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചതില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പാര്‍ട്ടി. ന്യായീകരിക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം. ദേശീയ ആദരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ വന്ദേമാതരം തടസപ്പെടുത്തുന്നത് നിയമ നടപടിക്ക് കാരണമാകും. അതുകൊണ്ട് തന്നെ വന്ദേമാതരം നിര്‍ത്താനല്ല, ഖര്‍ഗെയ്‌ക്ക് കസേര കൊണ്ടുവരാനാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടതെന്ന വാദമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഏറെ നേരമായി നിന്നു പ്രസംഗിക്കുന്നതിനാൽ അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേര ചോദിക്കുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്.
















