
ബെംഗളൂരു: നടന്‍ വിജയിനെതിരെ കാവേരി നദീജലം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലി കര്‍ണ്ണാടകയില്‍ യുദ്ധകാഹളം. കാവേരി നദീജല തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍വിജയിലെ കര്‍ണ്ണാടകയിലെ മണ്ണില്‍ കാലുകുത്തിക്കില്ലെന്ന നിലപാടിലാണ് കന്നട സംഘടനകള്‍.
വിജയിന്റെ ഏറ്റവും പുതിയ സിനിമയായ ‘ജനനായകന്‍” പ്രദര്‍ശനം കര്‍ണ്ണാടകയില്‍ നിര്‍ത്തിവെച്ചു. കര്‍ണ്ണാടകയിലേക്കുള്ള നടന്‍ വിജയിന്റെ സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ്.
ഒരു തുള്ളിവെള്ളം പോലും തമിഴ്നാടിന് വിട്ടുകൊടുക്കരുതെന്ന ആവശ്യമാണ് കന്നട സംഘടനകള്‍ മുഴക്കുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെങ്കിലും ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയിനോട് യാതൊരു ദയയുമില്ല.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി, പല തിയേറ്റർ ഉടമകളും സ്വമേധയാ ‘ജനനായകൻ’ പ്രദർശനം നിർത്തിവെച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. തിയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ജീവനക്കാർ നീക്കം ചെയ്തിട്ടുണ്ട്.
ജൂലൈ 23-ന് റിലീസ് ചെയ്ത ‘ജനനായകൻ’ കർണാടകയിലെ ഏകദേശം 125 മുതല്‍ 150 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. പക്ഷെ ഈ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം തല്ക്കാലം നിര്‍ത്തിവെച്ചു.