സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് റഫറിമാരില്‍ നിന്നും ഫിഫയില്‍ നിന്നും വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഫോര്‍വേഡ് ബ്രീല്‍ എംബോളോയ്‌ക്ക് വാര്‍ പരിശോധനയ്‌ക്ക് ശേഷം ചുവപ്പ് കാര്‍ഡ് നല്‍കിയ നടപടി തികച്ചും തെറ്റായിരുന്നുവെന്ന് ഫുട്‌ബോള്‍ നിയമനിര്‍മ്മാണ സമിതിയായ ഐഎഫ്എബി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡ് 1-1ന് ഒപ്പമെത്തിയതിന് തൊട്ടുപിന്നാലെ, 72-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം. അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരെഡെസ് ഫൗള്‍ ചെയ്ത് വീഴ്‌ത്തിയെന്ന് വാദിച്ച് സ്വിസ് താരം എംബോളോ ഗ്രൗണ്ടില്‍ വീണു. റഫറി ഉടന്‍ തന്നെ പരെഡെസിന് മഞ്ഞക്കാര്‍ഡ് നല്‍കി. എന്നാല്‍ വാര്‍ നിര്‍ദ്ദേശപ്രകാരം ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി, പരെഡെസ് ഫൗള്‍ ചെയ്തിട്ടില്ലെന്നും എംബോളോ ഫൗള്‍ ചെയ്തതായി അഭിനയിക്കുകയാണെന്നും വിധിച്ച് എംബോളോയ്‌ക്ക് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും നല്‍കി പുറത്താക്കി. ഇത് തികച്ചും തെറ്റായ തീരുമാനമായിരുന്നുവെന്നും എംബോളോ ഡൈവ് ചെയ്തതായി മനസിലാക്കാനാകില്ലെന്നും ഐഎഫ്എബി ചൂണ്ടിക്കാട്ടി. അന്നു തന്നെ ഈ തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്‌പെയ്‌നിനോട് ഫൈനലില്‍ പരാജയപ്പെടുന്നതിന് മുന്‍പ്, ടൂര്‍ണമെന്റിലുടനീളം ലയണല്‍ മെസിയുടെ അര്‍ജന്റീനയ്‌ക്ക് അനുകൂലമായി നിരവധി വിവാദ റഫറിയിംഗ് തീരുമാനങ്ങള്‍ വന്നിരുന്നു. ഈജിപ്ത്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ ടീമുകള്‍ പരസ്യമായി റഫറിയിംഗ് പക്ഷപാതിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് താരത്തെ പുറത്താക്കിയ സംഭവം വാര്‍ പ്രോട്ടോക്കോളിന്റെ തെറ്റായ വിനിയോഗമായിരുന്നുവെന്ന് സമിതി അംഗീകരിച്ചത്.
















