ന്യൂദല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭം ഹൈജാക്ക് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം പൊളിച്ച് കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. പാറ്റ സമരത്തിന്റെ മറവില്‍ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തകര്‍ത്തു. വിദ്യാര്‍ത്ഥികളുടെ ആവശ്യമുന്നയിക്കുന്നത് തങ്ങള്‍ മാത്രമാണെന്ന് വരുത്താനുള്ള കോണ്‍ഗ്രസ് പദ്ധതിക്കും തിരിച്ചടി.
പാര്‍ലമെന്റ് സമ്മേളനത്തിന് തലേദിവസം വിദേശത്ത് നിന്നെത്തിയ ശേഷമാണ് വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ പ്രതികരിച്ചു തുടങ്ങിയത്. പാറ്റ പാര്‍ട്ടിയുടെ പാര്‍ല. മാര്‍ച്ച് അക്രമാസക്തമായതും മാധ്യമ ശ്രദ്ധ നേടിയതോടെയുമാണ് രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശബ്ദിച്ച് തുടങ്ങിയത്. നഷ്ടപ്പെട്ട പ്രതിപക്ഷ പ്രതിച്ഛായ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം.
പാര്‍ലമെന്റ് സമ്മേളനത്തെ ബഹളത്തില്‍ മുക്കിയും പ്രധാനമന്ത്രിയുടെ വസതിക്കും ബിര്‍ള ഹൗസിന് മുന്നിലും സമരം ചെയ്തുമൊക്കെ ശ്രമിച്ചെങ്കിലും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ നേടാനായില്ല. പാറ്റ സമരത്തിന് നേരിട്ട് പിന്തുണ പ്രഖ്യാപിക്കാത്ത രാഹുല്‍, ഒരിക്കല്‍ പോലും കോക്രോച്ച് പാര്‍ട്ടിയെന്ന് പറഞ്ഞില്ല. സര്‍ക്കാര്‍ നിരവധി തവണ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് തയാറായെങ്കിലും രാഹുല്‍ തയാറായില്ല. ഓരോ തവണവയും ബഹളംവച്ച് സഭ നിര്‍ത്തി വയ്‌പിച്ച് തങ്ങള്‍ സമരത്തിലാണെന്ന് വരുത്താന്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കാതെ 2024ലെ പബ്ലിക് എക്സാമിനേഷന്‍സ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വരെ നിലപാടെടുത്തു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് വീഡിയോ സന്ദേശങ്ങളും ഫാസ്ട്രാക്ക് കോടതി അടക്കമുള്ള പ്രഖ്യാപനങ്ങളും രാഹുലിന്റെ നീക്കത്തെ ആദ്യം തന്നെ പൊളിച്ചു. പിന്നാലെ കോക്രോച്ച് പാര്‍ട്ടിയുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കുകയും അതു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും പൊളിഞ്ഞുവീണു.















