തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷൻ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷൻ വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷൻ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
സർവർ തകരാറാണ് ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാകാൻ കാരണമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. സർവർ കേരളത്തിന് പുറത്താണെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ വ്യാപാരികൾക്ക് ലഭിച്ച മറുപടി. സംസ്ഥാന ഐടി സെല്ലിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും വ്യാപാരികൾ പറയുന്നു.
സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിൽ ഇടയ്‌ക്കിടെ തകരാർ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ മിക്ക റേഷൻ കടകളും അടഞ്ഞ് കിടക്കുകയാണ്.
















