കേരള നവോത്ഥാനത്തിന്റെ നേതൃസ്ഥാനീയരില്‍ അഗ്രഗാമി ചട്ടമ്പിസ്വാമികളാണ്. കേരളത്തില്‍ സാമൂഹികനവോത്ഥാനത്തിന്റെ വ്യക്തമായ കാഹളം മുഴക്കിയതും ചട്ടമ്പിസ്വാമികള്‍ തന്നെ. അഹിംസാത്മകമായ വിപ്ലവം എങ്ങനെ നടത്താം എന്നു കാണിച്ചുതരികയാണ് അദ്ദേഹം ചെയ്തത്. അനുയായി സംഘമോ സമുദായസംഘടനയോ സ്ഥാപനമോ പ്രസ്ഥാനമോ യാതൊന്നും കൂടാതെ സാധിച്ചതാണ് ചട്ടമ്പിസ്വാമികളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം.
ജാതീയമായ വേര്‍തിരിവുകള്‍ അതിശക്തമായിരുന്ന കാലത്തു ജീവിച്ച ചട്ടമ്പിസ്വാമികള്‍ അവയെയൊന്നും വകവച്ചില്ല. ജ്ഞാനം സമ്പാദിക്കുന്നതിനും പകര്‍ന്നു നല്കുന്നതിനുംവേണ്ടി ബന്ധപ്പെടുന്ന വ്യക്തിയുടെ ജാതി ഒരിക്കലും അദ്ദേഹത്തിന്റെ പരിഗണനാവിഷയമായിരുന്നില്ല. ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍പ്പിറന്ന കുമാരവേലു എന്ന ആത്മാനന്ദസ്വാമികള്‍ക്ക് അദ്ദേഹം ശിഷ്യപ്പെട്ടത് (1879) ഭയഭക്തിബഹുമാനങ്ങളോടെ തന്നെ. ആത്മാനന്ദസ്വാമികള്‍ വൈകുണ്ഠസ്വാമികളുടെ ശിഷ്യനായിരുന്നു. കേരളത്തിലെ സകല ഹിന്ദുവിഭാഗങ്ങളുടെയും സാമുദായികവും ആദ്ധ്യാത്മികവുമായ നവോത്ഥാന ശ്രമത്തിനു നേതൃത്വം നല്കിയ ആചാര്യന്മാരെല്ലാം തന്നെ സ്വാമികളുടെ മാര്‍ഗ്ഗദര്‍ശിത്വം അംഗീകരിച്ചവരാണ്.
ചട്ടമ്പിസ്വാമികള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വന്തമായിരുന്നു. ഇസ്ലാംമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഉള്‍പ്പെടെ മിക്ക വിശ്വാസപ്രമാണങ്ങളെയും സൂക്ഷ്മമായി ഗ്രഹിച്ച ആ യതീശ്വരനെ ഇതരമതസ്ഥരും അങ്ങേയറ്റം ബഹുമാനിക്കുകയാണു ചെയ്തത്. എന്നാല്‍ അദ്ദേഹം ആരുടെയെങ്കിലും മാത്രമായി പരിമിതപ്പെട്ടില്ല. താന്‍ പിറന്ന സമുദായത്തിന്റെ ആചാര്യനാക്കാന്‍ ശ്രമമുണ്ടായപ്പോഴും, ചങ്ങനാശ്ശേരിയില്‍ സ്വാമികള്‍ക്കു വിശ്രമിക്കാന്‍ മന്നത്തു പത്മനാഭന്‍ മഠം നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോഴുമെല്ലാം അദ്ദേഹം തികഞ്ഞ നിസ്സംഗത പുലര്‍ത്തി. ‘കിഴവനെ വെറുതെ വിട്ടേക്കൂ. ആരുടെയും ആചാര്യനാകേണ്ടാ; എല്ലാവരുടെയും ദാസനായാല്‍ മതി. തറയില്‍ ഇരുന്നാല്‍ താഴെ വീഴില്ലല്ലോ.’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനാല്‍ ചട്ടമ്പിസ്വാമികള്‍ വിതച്ച ആദ്ധ്യാത്മിക ബീജത്തിന്റെ സത്ഫലങ്ങള്‍ ഇന്ന് സകലവിഭാഗം ജനങ്ങള്‍ക്കും ഒന്നുപോലെ അനുഭവിക്കാന്‍ സാധിക്കുന്നു. ‘വ്യാസനും ശങ്കരനും കൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി -മൂലവും ഭാഷ്യവും കൂടിച്ചേര്‍ന്നതാണല്ലോ. സ്വാമിക്കറിയാന്‍ പാടില്ലാത്തതായി ഒന്നുമില്ലായിരുന്നല്ലോ. അവിടുന്ന് എല്ലാമറിഞ്ഞിരുന്നു’ എന്നു ശ്രീനാരായണഗുരു, കവിയായ ബോധേശ്വരനോടു പറഞ്ഞത് ചട്ടമ്പിസ്വാമികളുടെ പരിപൂര്‍ണ്ണത മനസ്സിലാക്കിയിട്ടു തന്നെയാണ്.
ചട്ടമ്പിസ്വാമികള്‍ ഇതെല്ലാം ചെയ്തത് പ്രതികൂല ജീവിതസാഹചര്യങ്ങളെ നിഷ്പ്രയാസം ലംഘിച്ചുകൊണ്ടാണ് എന്നും അറിയണം. അറിവില്‍നിന്ന് അകറ്റിയതിനെയെല്ലാം സ്വാമികള്‍ അതിലംഘിച്ചു. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും വിളനിലമായിരുന്ന വീട്ടില്‍നിന്ന്, കട്ടയും മണ്ണും ചുമക്കുന്നതുള്‍പ്പെടെയുള്ള കൂലിവേലകള്‍ വരെ ചെയ്തിട്ടാണ് അദ്ദേഹം സര്‍വജ്ഞന്‍ എന്ന മഹോന്നത നിലയില്‍ എത്തിയത്. ദിവസങ്ങളോളം അദ്ദേഹം പട്ടിണി കിടന്നിട്ടുണ്ട്. പഴയമുറത്തിന് ചാണകവും പഴയവയറിനു ചോറും വല്ലപ്പോഴും കിട്ടിയാല്‍ മതി, അടഞ്ഞുകൊള്ളും എന്ന് സ്വാമികള്‍ ഒരിക്കല്‍ തമാശമട്ടില്‍ പറയുകയുണ്ടായി. അദ്ദേഹം സ്വയം ആര്‍ജ്ജിച്ച അറിവുകളാണ് സകലതും. അറിവ് ആര്‍ജ്ജിക്കുക എന്നത് അദ്ദേഹത്തിന് മറവി തീര്‍ക്കലായിരുന്നു. ഒന്നും പുതുതായി നേടുകയല്ല, സമ്പാദിച്ചവയെ മറവി തീര്‍ത്ത് വീണ്ടെടുക്കുകയായിരുന്നു തന്റെ ജ്ഞാനാന്വേഷണസപര്യ എന്ന് അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. ജീവിതം മുഴുവന്‍ അന്വേഷകനായി, പഠിതാവായി, വിദ്യാവിതരണ നായകനായിട്ടാണ് ചട്ടമ്പിസ്വാമികള്‍ ശോഭിച്ചത്.
ഉജ്ജ്വലമായ പ്രഭാഷണങ്ങളിലൂടെ ഇരുപതാംനൂറ്റാണ്ടില്‍ ലോകം മുഴുവന്‍ ഭഗവദ്ഗീതാവബോധം സൃഷ്ടിച്ച സ്വാമി ചിന്മയാനന്ദന്‍ ചാരിതാര്‍ത്ഥ്യത്തോടെ വ്യക്തമാക്കിയിട്ടുണ്ട്: ‘ചട്ടമ്പിസ്വാമികളാണ് എന്റെ പ്രഥമഗുരു. ആത്മജ്ഞാനത്തിന്റെ ശ്രേഷ്ഠപഥത്തിലേക്ക് എന്നെ നയിച്ചതു സ്വാമികളാണ്. അറിവിന്റെ തിരുവുടലാണു സ്വാമികള്‍. യോഗീശ്വരന്മാരുടെയെല്ലാം യോഗി, ഗുരുക്കന്മാരുടെയെല്ലാം ഗുരു, ഋഷീശ്വരന്മാരുടെയെല്ലാം ഋഷി’ എന്ന്. യുഗപ്രഭാവന്മാരായ ശിഷ്യന്മാരെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു എന്നുമാത്രമല്ല, വിശ്വഗുരുവായി അംഗീകരിക്കപ്പെട്ട വിവേകാനന്ദസ്വാമികളുടെ സംശയം ദുരീകരിച്ചുകൊടുക്കാനും ചട്ടമ്പിസ്വാമികള്‍ക്കു സാധിച്ചു. അതു വാക്കിലൂടെയായിരുന്നില്ല, അനുഭവത്തിലൂടെയായിരുന്നു.
തന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനില്‍നിന്നു സ്പര്‍ശ ദീക്ഷയിലൂടെ ലഭിച്ച ബോധാനുഭവത്തിനുശേഷം സമാനമായ ഒന്ന് സ്വാമി വിവേകാനന്ദനുണ്ടായത് ചട്ടമ്പിസ്വാമികളുടെ സ്പര്‍ശത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ആ ഊര്‍ജ്ജപ്രഭാവത്തെ ‘Here, I met a remarkable man’, ‘The most enigmatic ascetic I have had reason to acquaint within all my travels in India and abroad’ ( (കേരളത്തില്‍ ഞാന്‍ ഒരു പരിണിതപ്രജ്ഞനെ കണ്ടു. ഭാരതത്തിനകത്തും പുറത്തുമുള്ള എന്റെ നിരവധി പരിക്രമണങ്ങളില്‍, പര്യടനങ്ങളില്‍ ഞാന്‍ അത്യസാധാരണനായ ഒരു സംന്യാസിവര്യനെ മാത്രമേ കണ്ടിട്ടുള്ളൂ, അത് ചട്ടമ്പിസ്വാമികളാണ്) എന്നു വിശദീകരിച്ചിട്ടുമുണ്ട്. ഇതില്പരം മറ്റെന്തുവേണം ‘സര്‍വജ്ഞനും ഋഷിയും ഉത്ക്രാന്തനും സദ്ഗുരുവും പരിപൂര്‍ണ്ണകലാനിധിയും മഹാപ്രഭുവുമായ’ (ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍) ചട്ടമ്പിസ്വാമികളുടെ ബ്രഹ്മാവസ്ഥ വെളിവാക്കാന്‍?
ആ അനുഭവം വിവേകാനന്ദസ്വാമികളുടെ ശരീരത്തിലും അന്തരംഗത്തിലും ഉളവാക്കിയ ഊര്‍ജ്ജപ്രകമ്പനം അത്യസാധാരണമായിരുന്നത്രേ. തന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണദേവന്റെ വിരല്‍സ്പര്‍ശം ഏറ്റപ്പോള്‍ അനുഭവവേദ്യമായ അതേ തപഃശക്തിയുടെ ഊര്‍ജ്ജപ്രവാഹം പിന്നീട് അദ്ദേഹത്തിന് അനുഭവപ്പെട്ടത് ചട്ടമ്പിസ്വാമികളുടെ വിരല്‍സ്പര്‍ശത്തിലൂടെയായിരുന്നു. അങ്ങനെ വിവേകാനന്ദസ്വാമിയെപ്പോലും സമാധാനിപ്പിച്ച, അദ്ദേഹത്തിന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ പോന്ന ജ്ഞാനനില കൈവരിച്ച തപസ്വിയായിരുന്നു ചട്ടമ്പിസ്വാമികള്‍. അദ്ദേഹം ഒരു സിദ്ധിയും മനഃപൂര്‍വം പ്രകടിപ്പിച്ചിട്ടില്ല. മറിച്ച്, എന്തെങ്കിലും പ്രകടമാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അദ്ദേഹം പരിപൂര്‍ണ്ണനായിരുന്നു എന്നതു മാത്രമാണ്.
ചട്ടമ്പിസ്വാമികളുടെ ഒരു പ്രവര്‍ത്തനവും പ്രസംഗമോ പ്രകടനമോ വഴി ആയിരുന്നില്ല. പ്രവൃത്തിയില്‍ക്കൂടി, അനുഭവത്തില്‍ക്കൂടി മാത്രമാണ് അദ്ദേഹം എല്ലാം പകര്‍ന്നുകൊടുത്തത്. അത് അദ്ദേഹത്തിന് 27-ാമത്തെ വയസ്സില്‍ സാക്ഷാത്കാരം എന്ന പരമമായ അനുഭവം സ്വന്തമായതിന്റെ അടിസ്ഥാനത്തിലാണ് നിര്‍വഹിക്കപ്പെട്ടത്. ഹിന്ദുമതത്തില്‍ ഒരു നവോത്ഥാനം സാധ്യമാക്കുന്നതിന്, അതിനെ ശുദ്ധീകരിക്കുന്നതിന്, അതിന്റെ ശോഭ യഥായോഗ്യം ലോകത്തിനുമുന്നില്‍ കാട്ടിക്കൊടുക്കുന്നതിന് അദ്ദേഹം നടത്തിയ ഈ മഹത്തായ സേവനങ്ങളെപ്പറ്റി 1941 ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ വളരെ ഗൗരവത്തോടുകൂടി പ്രതിപാദിച്ചിട്ടുണ്ട്. അത് ഇങ്ങനെ: ‘തന്റെ അതിലളിതമായ ജീവിതരീതിയാലും സാധാരണ ജനങ്ങളുമായുള്ള താദാത്മ്യത്താലും ചട്ടമ്പിസ്വാമികള്‍, എരിഞ്ഞടങ്ങാറായ ഹിന്ദുമതജ്യോതിസ്സിന് ഉത്തേജനവും ചൈതന്യവും വീണ്ടും നല്കുകയും ചെയ്തു. അദ്ദേഹം നിര്‍വഹിച്ചിട്ടുള്ള കൃത്യങ്ങള്‍ എല്ലാം തന്നെ കുശാഗ്രബുദ്ധിയും ദീര്‍ഘവീക്ഷണപടുത്വവും സൂക്ഷ്മദൃഷ്ടിയുമുള്ള അതിസമര്‍ത്ഥനായ ഒരു പ്രവാചകന്റെയോ പ്രതിഭാശാലിയായ ലോകാചാര്യന്റെയോ ജോലികളായിരുന്നു. അത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമാണ്.’
ഇപ്രകാരം ധൈര്യവും സ്ഥൈര്യവും സ്വതന്ത്രബുദ്ധിയും കര്‍മശേഷിയുമെല്ലാം സമ്മേളിച്ച ഈ ഋഷീശ്വരന്റെ ജന്മത്താല്‍ അനുഗൃഹീതമായത് കേരളമാണ്.















