ഷീട്ടില്‍: ലോകകപ്പിലെ മറ്റൊരു ആവേശകരമായ പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ അമേരിക്കയും യൂറോപ്യന്‍ ശക്തികളായ ബെല്‍ജിയവും നേര്‍ക്കുനേര്‍. സ്വന്തം ആരാധകരുടെ പിന്തുണയില്‍ കുതിക്കുന്ന യാങ്കിപ്പടയുടെ മടയില്‍ പരിചയസമ്പന്നരായ താരങ്ങളുടെ കരുത്തുമായി ഇറങ്ങുന്ന ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍, ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ടിക്കറ്റിനായി കടുത്ത പോരാട്ടമാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ഊര്‍ജസ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്. വേഗത, ശാരീരിക ക്ഷമത, ഉയര്‍ന്ന പ്രെസിങ് എന്നിവയാണ് അവരുടെ പ്രധാന ആയുധങ്ങള്‍. സ്വന്തം നാട്ടിലെ ഗാലറികളുടെ പിന്തുണയും ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. പ്രതിരോധത്തില്‍ നിന്ന് അതിവേഗം ആക്രമണത്തിലേക്ക് മാറാനുള്ള അമേരിക്കയുടെ കഴിവ് ബെല്‍ജിയത്തിന് വലിയ വെല്ലുവിളിയാകും. വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളും സെറ്റ് പീസുകളും അവര്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും. റൗണ്ട് ഓഫ് 32ല്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ 2-0 ന് പരാജയപ്പെടുത്തിയാണ് അവര്‍ വരുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട സൂപ്പര്‍ സ്ട്രൈക്കറും ടീമിന്റെ പ്രധാന ഗോള്‍ വേട്ടക്കാരനുമായ ഫോളാരിന്‍ ബാലോഗന്‍ സസ്‌പെന്‍ഷന്‍ കാരണം ഈ മത്സരത്തില്‍ കളിക്കില്ല. ഇത് യുഎസ്എയുടെ ആക്രമണ നിരയ്‌ക്ക് വലിയ തിരിച്ചടിയാണ്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിക്, മാലിക് ടില്‍മാന്‍ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകള്‍.
പരിചയത്തിന്റെ കരുത്തുമായി ബെല്‍ജിയം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോക ഫുട്ബോളിലെ സ്ഥിരസാന്നിധ്യമാണ് ബെല്‍ജിയം. യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയ സംഘമാണ് അവരുടെ പ്രധാന ശക്തി. പന്ത് കൈവശം വച്ച് ക്ഷമയോടെ ആക്രമണം മെനയാനും, അവസരം ലഭിക്കുമ്പോള്‍ കൃത്യമായി ഫിനിഷ് ചെയ്യാനുമുള്ള കഴിവ് അവരെ അപകടകാരികളാക്കുന്നു. മധ്യനിരയിലെ നിയന്ത്രണവും പ്രതിരോധത്തിലെ അച്ചടക്കവുമാണ് ബെല്‍ജിയത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം. അമേരിക്കയുടെ ഉയര്‍ന്ന പ്രെസിങ് മറികടക്കാന്‍ അവര്‍ ചെറിയ പാസുകളും നീളന്‍ പാസുകളും സമന്വയിപ്പിച്ചാകും കളിക്കുക. അവസാന നിമിഷം വരെ പോരാടി ജയിക്കുന്ന ബെല്‍ജിയം ടീം മികച്ച ഫോമിലാണ്. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെതിരെ രണ്ട് ഗോളിന് പിന്നിലായ ശേഷം അവസാന മിനിറ്റുകളില്‍ തുടര്‍ ഗോളുകള്‍ തിരിച്ചടിച്ച് (32) അവര്‍ ജയം സ്വന്തമാക്കി. നിലവില്‍ തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബെല്‍ജിയം വരുന്നത്. കെവിന്‍ ഡി ബ്രൂയ്‌നെ നയിക്കുന്ന മധ്യനിരയും ജെറമി ഡോക്കുവിന്റെ വേഗതയേറിയ മുന്നേറ്റങ്ങളും യുഎസ് പ്രതിരോധത്തിന് കടുത്ത പരീക്ഷണമാകും. കൂടാതെ ഫിറ്റ്‌നസ് വീണ്ടെടുത്ത റൊമേലു ലുക്കാക്കു ആദ്യ ഇലവനില്‍ ഇറങ്ങാനും സാധ്യതയുണ്ട്.
ടാക്ടിക്കല്‍ പോരാട്ടം
അമേരിക്ക തുടക്കത്തില്‍തന്നെ ഉയര്‍ന്ന പ്രെസിങ് നടത്തി ബെല്‍ജിയത്തെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കും. ബെല്‍ജിയം പന്തിന്റെ നിയന്ത്രണം നിലനിര്‍ത്തി അമേരിക്കയുടെ ആക്രമണ തീവ്രത കുറയ്‌ക്കാന്‍ ശ്രമിക്കും. അമേരിക്കയുടെ വേഗമേറിയ കൗണ്ടര്‍ ആക്രമണങ്ങളെ തടയുക ബെല്‍ജിയത്തിന്റെ പ്രധാന വെല്ലുവിളിയാകും. ബെല്‍ജിയത്തിന്റെ സാങ്കേതിക മികവും അമേരിക്കയുടെ ശാരീരിക മികവും തമ്മിലുള്ള പോരാട്ടം മത്സരം നിര്‍ണയിച്ചേക്കും.
അമേരിക്കയ്‌ക്ക് ഇത് ലോക ഫുട്ബോളില്‍ സ്വന്തം വളര്‍ച്ച ഉറപ്പിക്കുന്ന ഒരു അവസരമാണ്. മറുവശത്ത്, ലോകകപ്പില്‍ വീണ്ടും ദൂരെയെത്താന്‍ ബെല്‍ജിയത്തിന് ഈ മത്സരം നിര്‍ണായകമാണ്. അതിനാല്‍ തുടക്കം മുതല്‍ അവസാന വിസില്‍ വരെ ആവേശം നിറഞ്ഞ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാധ്യതാ പ്രവചനം
അമേരിക്കയുടെ വേഗവും ആവേശവും ബെല്‍ജിയത്തെ സമ്മര്‍ദത്തിലാക്കുമെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ ബെല്‍ജിയത്തിന്റെ പരിചയവും ശാന്തതയും നിര്‍ണായകമായേക്കാം. അതുകൊണ്ട് തന്നെ ചെറിയ മാര്‍ജിനില്‍ വിജയിയെ തീരുമാനിക്കുന്ന മത്സരമോ, അധികസമയത്തിലേക്കോ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കോ നീളുന്ന പോരാട്ടമോ കാണാന്‍ സാധ്യതയുണ്ട്.
സാധ്യത ഇലവന്‍
യുഎസ്എ- 4-3-3
മാറ്റ് ഫ്രീസ്, അലക്‌സ് ഫ്രിമാന്‍, ക്രിസ് റിച്ചാര്‍ഡ്, ടിം റിം, ആന്റണി റോബിന്‍സണ്‍, മാലിക് ടില്‍മാന്‍, ടൈലര്‍ ആഡംസ്, വെസ്റ്റണ്‍ മക്കെന്നി, സെര്‍ജിഞ്ഞോ ഡെസ്സ്, റിക്കാര്‍ഡോ പെപ്പി, ക്രിസ്റ്റ്യന്‍ പുലിസിച്ച്.
ബെല്‍ജിയം: 4-2-3-1
തിബോ കോര്‍ത്വ, തിമോത്തി കാസ്റ്റോയ്ന്‍, ബ്രാന്‍ഡന്‍, മെഷെലെ, ആര്‍തര്‍ തിയറ്റെ, മാക്‌സിം ഡി കുയ്‌പര്‍, ഹാന്‍സ് വനാകെന്‍, യൂറി ടിലോമന്‍സ്, ലിയോന്‍ഡ്രോ ട്രൊന്‍സാര്‍ഡ്, കെവിന്‍ ഡി ബ്രൂയ്‌നെ, ജെമറി ഡോക്കൂ, ചാര്‍ലസ് ഡി കെറ്റെലറെ
















