ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ അഞ്ചാം ദിനം ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളാൽ സമ്പന്നം.പാരാ അത്‌ലറ്റിക്‌സിലും ഭാരോദ്വഹനത്തിലും ഹൈജമ്പിലുമായി ഇന്ത്യ ആകെ ആറു മെഡലുകൾ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി ഉയർന്നു. ഏറ്റവും വലിയ നേട്ടം വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ നിന്നായിരുന്നു. 9.81 മീറ്റർ ദൂരം എറിഞ്ഞ് 40-കാരിയായ ഷർമിള ധൻകർ സ്വർണ മെഡൽ കരസ്ഥമാക്കി. ഇതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം ഷർമിള സ്വന്തമാക്കി.
ഇതേ മത്സരത്തിൽ മാറ്റുരച്ച ഇന്ത്യയുടെ ശിൽപ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി. നൈജീരിയൻ താരം എച്ചാരിയ ഇയാസിയുടെ പ്രകടനം പുനഃപരിശോധനയ്‌ക്ക് ശേഷം അസാധുവാക്കിയതോടെയാണ് ശിൽപയ്‌ക്ക് മെഡൽ ലഭിച്ചത്. കരിയറിലെ മികച്ച പ്രകടനമായി 7.26 മീറ്റർ ദൂരം കണ്ടെത്തിയ ശിൽപ, കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഒരേ പാരാ അത്‌ലറ്റിക്‌സ് ഇനത്തിൽ ഇന്ത്യയ്‌ക്ക് രണ്ട് മെഡലുകൾ നേടിക്കൊടുത്ത നേട്ടത്തിനും പങ്കാളിയായി.
പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ് അനിൽ കുഷാരെ വെള്ളി നേടി. ഹൈജമ്പ് ദേശീയ റെക്കോർഡ് ഉടമയായ സർവേഷ് കുഷാരെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. പുരുഷന്മാരുടെ 79 കിലോഗ്രാം വെയ്റ്റ് ലിഫ്ടിംഗ് ഫൈനലിൽ വല്ലൂരി അജയ ബാബുവും വെള്ളി നേടി.
നേരത്തെ വനിതകളുടെ 53 കിലോഗ്രാം വെയ്റ്റ് ലിഫ്ടിംഗ് ഫൈനലിൽ ഗ്യാനേശ്വരി യാദവ് വെള്ളി നേടിയിരുന്നു. വനിതകളുടെ 58 കിലോഗ്രാം ഫൈനലിൽ ബിന്ദ്യാറാണി ദേവി വെങ്കലവും നേടി. ഇന്ത്യ ഇതുവരെ രണ്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയത്. ബോക്സിംഗിൽ സച്ചിൻ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പങ്കൽ (80 കിലോഗ്രാം), സാക്ഷി ചൗധരി (വനിതകൾ 51 കിലോഗ്രാം) എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.















