കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകൾ, വാർഷിക കണക്കുകൾ, ഓഡിറ്റ് നടപടികൾ എന്നിവയിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക കണക്കുകൾ ഇതുവരെ സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം.
സാമ്പത്തിക വർഷം അവസാനിച്ച് 15 ദിവസത്തിനകം വാർഷിക വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കേണ്ടതാണെങ്കിലും അതുപോലും ദേവസ്വം പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കണക്കുകൾ സൂക്ഷിക്കുന്നതിൽ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു. നിയമാനുസൃത ആവശ്യങ്ങൾക്കായി മാത്രമേ ദേവസ്വം ഫണ്ട് ചെലവഴിക്കാവൂവെന്നും കോടതി വ്യക്തമാക്കി. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ്-ചെലവ് കണക്കുകൾ തയ്യാറാക്കണമെന്നും നിർദേശിച്ചു.
കൂടാതെ, എല്ലാ വർഷവും ജൂൺ 30-നകം ദേവസ്വത്തിന്റെ സ്വർണം ഉൾപ്പെടെയുള്ള ആസ്തികളുടെ മൂല്യനിർണയം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം പുറത്തുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023-24 മുതൽ 2025-26 വരെയുള്ള വാർഷിക കണക്കുകൾ സമർപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനും നിർദേശം നൽകി.
കണക്കുകൾ ലഭിക്കാത്തതിനാൽ ഓഡിറ്റ് നടപടികൾ “ഇരുട്ടിൽ തപ്പുന്ന” അവസ്ഥയിലാണെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളത്. എന്നാൽ ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ കൃത്യമായി കൈമാറാത്തത് ഓഡിറ്റ് നടപടികൾക്ക് വലിയ തടസ്സമായെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കോടതിയെ അറിയിച്ചു.
















