രാമായണത്തെ അടുത്തറിയുന്നതിനായി രാമകഥാ കോണ്‍ക്ലേവ് പോലൊരു പരിപാടി സംഘടിപ്പിച്ചതിന് ജന്മഭൂമിയെ ഞാന്‍ അഭിനന്ദിക്കുന്നു. കുറച്ചുകാലം മുമ്പാണ് ഞാന്‍ ജന്മഭൂമിയുടെ കൊല്ലം എഡിഷന്‍ ഉദ്ഘാടനം ചെയ്തത്. ഇന്നിപ്പോള്‍ ജന്മഭൂമിയുടെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിലേക്കുള്ള ഓരോ വരവും എനിക്ക് സുഖമുള്ള അനുഭവമാണ്. കാരണം കേരളം അത്രമേല്‍ മനോഹരമായ സംസ്ഥാനമാണ്. കേരളം ജഗദ്ഗുരു ശങ്കരാചാര്യരുടെ നാടാണ്. സാമൂഹിക സമരസതയുടെ സന്ദേശം നല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ നാടാണ്. മഹാത്മാ അയ്യന്‍കാളിയുടെ നാടാണ്. ഭാരതത്തിന്റെ സാംസ്‌കൃതിയുടേയും വികസനത്തിന്റെയും യാത്രയില്‍ കേരളത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും മഹത്തായ പങ്കാളിത്തമുണ്ട്. പ്രതിരോധ മന്ത്രി എന്ന നിലയില്‍ മാധ്യമങ്ങള്‍ എന്നെ വിളിക്കുന്നത് സുരക്ഷാകാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ്. എന്നാല്‍ ജന്മഭൂമി എന്നെ രാമകഥയെക്കുറിച്ചു സംസാരിക്കാന്‍ വിളിച്ചതില്‍ സന്തോഷമുണ്ട്. ഇതെനിക്ക് ആത്മീയ ആഹ്ലാദമാണ്.
നമ്മുടെ പൈതൃകത്തെക്കുറിച്ചും അതിന്റെ കരുത്തിനെക്കുറിച്ചും യുവതലമുറയെ അറിയിക്കേണ്ടത് അനിവാര്യമാണ്. ആ കരുത്തിന്റെ ബലത്തില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന് അവര്‍ പഠിക്കുന്നതിനും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
പത്ര പ്രവര്‍ത്തനത്തെ ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്ര പ്രവര്‍ത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കല്‍ മാത്രമല്ല മാധ്യമങ്ങളുടെ കര്‍ത്തവ്യം. അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം. സത്യം ജനങ്ങളെ അറിയിക്കണം, അധികാരത്തിലിരിക്കുന്നവരോട് ഉത്തരങ്ങള്‍ തേടണം.
ഇതില്‍ത്തന്നെ അച്ചടിമാധ്യമങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. ഇലക്ട്രോണിക് മീഡിയ എപ്പോഴും ബ്രേക്കിങ് ന്യൂസുകള്‍ക്ക് പിന്നാലെ പോകുന്നു. സോഷ്യല്‍ മീഡിയ എപ്പോഴും സ്റ്റോറി ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നു. അച്ചടി മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വം കൂടുതലാണ്. ബ്രേക്കിംഗ് വാര്‍ത്തകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പത്രങ്ങള്‍ രാവിലെ മാത്രമാണ് വായനക്കാരുടെ കൈകളിലെത്തുന്നത്. ഓരോ വാര്‍ത്തയും പരിശോധിക്കാനും അവലോകനം ചെയ്യാനും സമയം ലഭിക്കുന്നു. അതുകൊണ്ടുതന്നെ പത്രങ്ങളെ കൂടുതല്‍ ആശ്രയിക്കാം.

പൊതുബോധമുണര്‍ത്തുന്നതില്‍ പത്രങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ജനങ്ങളുടെ ശബ്ദമാകാന്‍ പത്രത്തിന് കഴിയും. 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് സെന്‍സറിങ്ങിന്റെ പേരില്‍ എല്ലാവരേയും നിശബ്ദരാക്കിയപ്പോള്‍ ജനാധിപത്യത്തെ രക്ഷിച്ചത് പത്രങ്ങളാണ്. ജന്മഭൂമിയുടെ യാത്രതന്നെ ഇതിന്റെ ഏറ്റവും വലിയ അടയാളമാണ്.
അടിയന്തരാവസ്ഥക്കാലത്ത് ജന്മഭൂമിയുടെ മാനേജിങ് എഡിറ്ററേയും ചീഫ് എഡിറ്ററേയും തുറുങ്കിലടച്ചു. പക്ഷെ ജന്മഭൂമിയുടെ യാത്ര അവസാനിച്ചില്ല. സാമൂഹ്യ പരിഷ്‌കരണത്തിന്റേയും ദേശീയ പുനര്‍ നിര്‍മ്മാണത്തിന്റേയും കര്‍ത്തവ്യമേറ്റെടുത്ത് ആ ധര്‍മ്മം നിര്‍വ്വഹിച്ച് ജന്മഭൂമിയുടെ യാത്ര തുടരുന്നു. ഈ സഫലയാത്രയില്‍ ജന്മഭൂമിയുടെ പ്രവര്‍ത്തകരേയും വായനക്കാരേയും ഞാന്‍ അഭിനന്ദിക്കുന്നു. ജന്മഭൂമിയുടെ ദൗത്യം ഒരു ദിനപ്പത്രമെന്ന നിലയില്‍ മാത്രമല്ല. ഭാരതത്തിന്റെ സംസ്‌കാരം, പൈതൃകം, പാരമ്പര്യം, ജ്ഞാന പരമ്പര തുടങ്ങിയവയുടെ പ്രാധാന്യം സമൂഹത്തെ അറിയിക്കാനുള്ള വേദികൂടി ജന്മഭൂമി ഒരുക്കുന്നു. അതുകൊണ്ടുതന്നെ ജന്മഭൂമി സംഘടിപ്പിക്കുന്ന ഈ രാമകഥാ കോണ്‍ക്ലേവ് അവസരോചിതമാണ്, അത്യന്തം ശ്ലാഘനീയമാണ്.
എല്ലാവരുടേയും രാമന്‍
ഭഗവാന്‍ പരശുരാമന്‍ കേരളത്തെ സമുദ്രത്തില്‍നിന്നും വീണ്ടെടുത്തു എന്നാണ് നമ്മുടെ ജ്ഞാനപരമ്പരയില്‍ പറയുന്നത്. പുരാണങ്ങളില്‍ പരശുരാമക്ഷേത്രമെന്നും ഈ നാടിന് വിശേഷണമുണ്ട്. ഋഷി പരശുരാമനും ഭഗവാന്‍ രാമനും മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്. അങ്ങനെ പലതുകൊണ്ടും കേരളം രാമന്റെ ജീവിതവുമായി ആഴത്തില്‍ അടുത്തു നില്‍ക്കുന്നു. കേരളത്തിലെ വീടുകളില്‍ സന്ധ്യയ്‌ക്ക് വിളക്കുകൊളുത്തി എല്ലാവരും ഒന്നിച്ചിരുന്ന് രാമനാമം ചൊല്ലാറുണ്ട്.
കേരളത്തില്‍ രാമായണവുമായി ബന്ധമുള്ള നിരവധി പുണ്യപ്രദേശങ്ങളുണ്ട്. കൊല്ലത്തെ ചടയമംഗലം, ഇവിടെവച്ചാണ് വീര ജടായു രാവണനുമായി യുദ്ധം ചെയ്തത്. ഈ പ്രദേശത്തിന് ജടായു മംഗലം എന്നും പേരുണ്ടായിരുന്നു. അതുപോലെ സീതാദേവി ഭൂമിയില്‍ അന്തര്‍ധാനം ചെയ്തത് പുല്‍പ്പള്ളി(വയനാട്)യില്‍ വെച്ചാണെന്ന് കരുതപ്പെടുന്നു.
കേരളത്തില്‍ നാലമ്പല തീര്‍ത്ഥാടനവും ദര്‍ശനവും സവിശേഷമാണ്. തൃപ്രയാര്‍ ക്ഷേത്രത്തിന് നാലമ്പല തീര്‍ത്ഥാടന യാത്രയില്‍ ഏറെ പ്രാധാന്യമുണ്ട്. അയോദ്ധ്യയില്‍ ഭഗവാന്‍ രാമന്റെ പ്രാണ പ്രതിഷ്ഠയ്‌ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാറില്‍ ദര്‍ശനം നടത്തിയിരുന്നു.
രാമായണത്തെ കേരളത്തിലെ ഓരോ വീടുകളിലും എത്തിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ രചയിതാവ് മഹാകവി എഴുത്തച്ഛന് ഞാന്‍ പ്രണാമമര്‍പ്പിക്കുന്നു. കര്‍ക്കടക മാസത്തെ രാമായണ മാസമാക്കി രാമകഥാ പാരമ്പര്യത്തെ കരുത്തുറ്റതാക്കിയ പി. പരമേശ്വര്‍ജിക്കും മാധവ്ജിക്കും ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നു.
‘ഹരി അനന്ത് ഹരി കഥാ അനന്താ,
കഹഹിം സുനഹിം ബഹുബിധി സബ് സന്താ’.
എന്ന് കവി തുളസീദാസ് അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഹരി അനന്തമാണ്. ഹരിയുടെ കഥയും അനന്തമാണ്, ആ കഥ പറയാനും കേള്‍ക്കാനുമുള്ള വഴിയും അനന്തമാണ്. ഇതിന്റെ ഏറ്റവും തെളിഞ്ഞ അടയാളമാണ് ഭഗവാന്‍ രാമന്റെ ജീവിതം.
‘രമന്തേ കണേ കണേ ഇതി രാമ’ എന്നാണ്.
ഓരോ കണികയിലും രാമനുണ്ട് എന്നാണ് അര്‍ത്ഥം. ഓരോ കണികയിലും രാമനുള്ളതുപോലെ ഭാരതത്തിലും ലോകത്താകെയും രാമന്റെ കഥയും നിറഞ്ഞു നില്‍ക്കുന്നു. ഉത്തരേന്ത്യയുടെ കാര്യമെടുത്താല്‍ രാമലീലയുടെ അവതരണം പമ്പരാഗത ആചാരമാണ്. ഉത്തരാഖണ്ഡിലാണെങ്കില്‍ രാം വാര്‍ത്ത, രാമന്‍ മഹോത്സവ്. കശ്മീരില്‍ രാമാവതാര്‍ ചരിത് എന്ന പരമ്പരാഗത രാമകഥാ അവതരണ രീതി. ഒഡീഷയിലെ ബിസീ രാംലീല വളരെ പ്രസിദ്ധമാണ്. ബംഗാളില്‍ ജാത്ര, പുതുല്‍നാച്ച് എന്നിവയാണ് രാമകഥ പറയുന്ന പാരമ്പര്യരീതി. ഗുജറാത്തില്‍ ഗിര്‍ധര്‍ രാമായണവും മഹാരാഷ്‌ട്രയില്‍ ഭാവാര്‍ത്ഥം രാമായണവും. ആസാമില്‍ വിഖ്യാതകവി മാധവ കണ്ഡല്‍ജിയുടെ സപ്തകാണ്ഡം രാമായണം, ഋഷികവി ശങ്കര്‍ ദേവിന്റെ രാം- വിജയ് എന്ന നാടകം എന്നിവ വളരെ പ്രസിദ്ധമാണ്. മണിപ്പൂരില്‍ വാരി-ലീബയാണ് രാമകഥ പറയുന്ന രീതി. തമിഴ്നാട്ടില്‍ കമ്പ രാമായണവും കന്നടയില്‍ തോരവെ രാമായണവും. ദേശ ഭാഷാ അതിരുകള്‍ക്ക് അതീതമാണ് രാമകഥ. ഭാരതത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും മന്ദിറിലും രാമകഥയുണ്ട്. ഗീതങ്ങളിലും നാടകത്തിലും നൃത്തത്തിലുമുണ്ട്. പാവക്കൂത്ത് പരമ്പരയിലുമുണ്ട്.
രാമകഥയുടെ യാത്ര ഭാരതത്തിന്റെ അതിര്‍ത്തികളില്‍ അവസാനിക്കുന്നില്ല. ഏഷ്യയിലൊക്കെ രാമകഥ പറയുന്നു, കേള്‍ക്കുന്നു. ഏഷ്യയാകെ ഒരു കഥയുണ്ടെങ്കില്‍ അത് രാമകഥയാണെന്ന് ഒരു പണ്ഡിതന്‍ പറഞ്ഞതോര്‍ക്കുന്നു. നേപ്പാളിലെ ആദ്യത്തേയും മഹത്തായതുമായ മഹാകാവ്യമായി കണക്കാക്കുന്നത് ഭാനുഭക്തന്‍ രചിച്ച രാമായണത്തെയാണ്. ശ്രീലങ്കയിലെ ഗോത്രപാരമ്പര്യത്തില്‍ തലമുറകളായി രാമകഥ പാടിപ്പകര്‍ന്നുകൊണ്ടിരിക്കുന്നു. കുറച്ചു ദിവസം മുമ്പ് ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ സീതാ അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുള്ള സൗഭാഗ്യമുണ്ടായി. മാതാ സീതയെ രാവണന്‍ തടവില്‍ പാര്‍പ്പിച്ചത് ഈ പ്രദേശത്താണെന്നാണ് വിശ്വസിക്കുന്നത്. കിഴക്കനേഷ്യയുടെ കാര്യമെടുത്താല്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച ജാപ്പനീസ് ഗ്രന്ഥമായ ഹോബുട്സുഷുവില്‍ രാമകഥ പ്രതിപാദിക്കുന്നു. മദ്ധ്യേഷ്യയില്‍ ഖോത്താനി രാമായണം ഏറെ പ്രശസ്തമാണ്. മദ്ധ്യേഷ്യയില്‍ രാമകഥയുടെ സാന്നിദ്ധ്യം കുറച്ചുകൂടി വിസ്മയകരമാണ്. മലേഷ്യയില്‍ ഹിക്കായത്ത് സെരി രാമയും തായ്ലന്റില്‍ ഖോണ്‍ രാംലീലയും ഏറെ പ്രശസ്തമാണ്. 90 ശതമാനം മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയില്‍ രാമകഥയ്‌ക്ക് മഹത്തായ പാരമ്പര്യമുണ്ട്. രാമായണ കകാവിന്‍ എന്ന പേരില്‍ ഏറെ ജനപ്രിയമാണത്.
രാമായണം എത്രമാത്രം ലൗകീകമാണോ അത്രമാത്രം അലൗകീകമാണ്. എത്രമാത്രം പ്രാചീനമാണോ അത്രമാത്രം നവീനവുമാണ്. എത്രമാത്രം മാനവീയമാണോ അത്രമാത്രം ആത്മീയവുമാണ്. ആര്‍ക്കും രാമകഥയെ ഒന്നു സ്പര്‍ശിക്കാതെ കടന്നുപോകാനാകില്ല. ബെല്‍ജിയത്തില്‍നിന്നു ഭാരതത്തിലെത്തിയ മിഷണറിയായിരുന്നു ഫാദര്‍ കാമില്‍ ബുല്‍ക്കെ. ഭാരതത്തിലെത്തിയപ്പോള്‍ വാല്മീകി മുനിയുടെയും തുളസീദാസിന്റേയുമൊക്കെ കടുത്ത ഭക്തനായി.
ഇന്തോനേഷ്യയിലെ ഒരു മുസ്ലിം പണ്ഡിതനോട് താങ്കള്‍ എന്തിനാണ് രാമായണം വായിക്കുന്നതെന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ ചോദിച്ചു. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് താന്‍ രാമായണം വായിക്കുന്നതെന്നായിരുന്നു ആ മുസ്ലീം പണ്ഡിതന്റെ മറുപടി.
രാമനും രാമകഥയും ഒരു ധര്‍മ്മത്തിന്റേയോ ഒരു മതത്തിന്റേയും മാത്രം സ്വന്തമല്ല. ഭഗവാന്‍ രാമന്‍ ഭാരതീയ സംസ്‌കൃതിയുടെ കേന്ദ്രമാണ്. ഭാരതത്തിന്റെ ധര്‍മ്മത്തിന്റെ വിരാട് രൂപമാണ് രാമന്‍. നമ്മുടെ ഉന്നതമായ ചിന്തയുടെ വിശാലമായ ഭാവമാണ്. രാജസ്ഥാനിലെ മേവാടില്‍ മുസ്ലിം യോഗികള്‍ രാമകഥ ആലപിക്കുന്ന പാരമ്പര്യമുണ്ട്. മുസ്ലിം മാംഗണിയാര്‍ കലാകാരന്മാര്‍ രാമകഥാ ഭജനുകളും ഗീതങ്ങളും പാടുന്നു. കേരളത്തിലെ മാപ്പിള രാമായണം ഈ മഹത്തായ പരമ്പരയുടെ മനോഹര ഉദാഹരണമാണ്. അമല്‍ പൈഹം എന്നാണ് കവി അമീര്‍ ഖുസ്രോ രാമനെ വിശേഷിപ്പിച്ചത്. എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ മൂല്യമുള്ളവന്‍ എന്നര്‍ത്ഥം. കവി ഇക്ബാല്‍ രാമനെ വിളിച്ചത് ഇമാം- ഇ- ഹിന്ദ് എന്നാണ്.
ഈ ഗുണങ്ങളിലൂടെ വികസിത ഭാരതം
ഭഗവാന്‍ രാമന്‍ മര്യാദാ പുരുഷോത്തമനാണ്. ഉത്തമ പുരുഷനാവണമെങ്കില്‍ ഒന്‍പത് ഗുണങ്ങള്‍ വേണം. ഈ ഒന്‍പത് ഗുണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വികസനത്തിലേക്ക് മുന്നേറിയാല്‍ ആ രാഷ്‌ട്രത്തിന്റെ മഹത്വത്തെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.
ജിഗിവിഷയമാണ് ഈ ഗുണങ്ങളില്‍ ആദ്യത്തേത്. പോരാടാനും നിലനില്‍ക്കാനുമുള്ള ധൈര്യമാണത്. സാഹചര്യമെന്തായാലും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ അഖണ്ഡതയോടും അച്ചടക്കത്തോടും ജനങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകണം. 2014 ന് മുമ്പ് അസ്വസ്ഥതയും നിരാശയും കലര്‍ന്ന അന്തരീക്ഷമായിരുന്നു ഭാരതത്തില്‍. അഴിമതിയും ദുര്‍ഭരണവും ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ത്തു. ഈ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നമ്മുടെ സര്‍ക്കാര്‍ വന്നത്. സാഹചര്യത്തിന്റെ അവസ്ഥയില്‍ തളര്‍ന്നില്ല. മുന്നോട്ട് പോകാന്‍ റോഡ്മാപ്പ് തയ്യാറാക്കി. പിന്നീടുള്ള 12 വര്‍ഷത്തിനിടെ ലോകം കോവിഡിനെ നേരിട്ടു, യുദ്ധങ്ങള്‍ക്ക് സാക്ഷിയായി. ഇതെല്ലാം ആഗോള സമ്പദ് വ്യവസ്ഥയെ ഉലച്ചു. പക്ഷെ നാം പകച്ചു നിന്നില്ല. വെല്ലുവിളികളെ അവസരങ്ങളാക്കി. ഇപ്പോള്‍ ഭാരതം ആത്മനിര്‍ഭരമായി വികസിത രാഷ്‌ട്രത്തിലേക്കുള്ള വഴിയില്‍ മുന്നേറുകയാണ്.
ജനങ്ങളെ ദുഷ്ടശക്തികളില്‍ നിന്ന് രക്ഷിച്ച് സുരക്ഷയൊരുക്കുക എന്നതാണ് രണ്ടാമത്തെ ഗുണം. ഈ ദിശയില്‍ ഭാരതം ഇപ്പോള്‍ കുതിക്കുകയാണ്. നമ്മെ ഭീഷണിപ്പെടുത്തുന്ന ശത്രുക്കളെ തകര്‍ക്കാനും ഏതതിര്‍ത്തി കടക്കാനും മടിക്കില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചു. നക്സലിസത്തിന് ഏതാണ്ട് പൂര്‍ണമായും അന്ത്യം കുറിച്ചു.
എവിടെയും പ്രകാശം പരത്താന്‍ കഴിയുക എന്നതാണ് മൂന്നാമത്തെ ഗുണം. ഭാരതമിപ്പോള്‍ ലോകത്തിന്റെ പ്രതീക്ഷയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നീക്കങ്ങളില്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഭാരതം ലക്ഷ്യങ്ങള്‍ കൈവരിച്ചു. സ്വന്തം ജനതയ്‌ക്ക് മാത്രമല്ല 100 രാജ്യങ്ങള്‍ക്ക് 30 കോടി വാക്സിന്‍ നല്‍കാന്‍ ഭാരതത്തിനായി.
നാലാമത്തെ ഗുണമാണ് പുരുഷാര്‍ത്ഥ്. കഠിനാധ്വാനം ചെയ്യുക, ധീരതയോടെ ലക്ഷ്യത്തിലേക്ക് മുന്നേറുക, നമ്മുടെ യുവാക്കളാണ് രാഷ്‌ട്രത്തിന്റെ കരുത്ത്. അവരിപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളും യൂണികോണ്‍ കമ്പനികളും സ്ഥാപിക്കുന്നു. പുരുഷാര്‍ത്ഥത്തിലൂടെ രാഷ്‌ട്രത്തെ വികസനത്തിലേക്ക് നയിക്കാനുള്ള ഒരവസരവും നമ്മുടെ യുവാക്കള്‍ നഷ്ടപ്പെടുത്തുന്നില്ല.
അഞ്ചാമത്തെ ഗുണം കരുണയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാം നമ്മുടെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. കഴിഞ്ഞ 10-12 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെയാണ് ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചത്.
ആറാമത്തെ ഗുണമാണ് പ്രചോദനം. ഭാവിയിലേക്ക് പ്രേരണയാവാനുള്ള ശക്തി. ജനാധിപത്യത്തിന്റെ വിജയമായാലും, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലെ വിജയമായാലും ഭാരതം ലോകത്തിനാകെ പ്രേരണാ സ്രോതസ്സാണ്. ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് സംവിധാനം യുപിഐ പത്തിലേറെ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.
സഫലതയാണ് ഏഴാമത്തെ ഗുണം. അതായത് ശക്തിയും സമൃദ്ധിയും. സാമ്പത്തിക ശക്തിയായി ഭാരതം മുന്നേറുന്നു. നമ്മുടെ തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദനം 1.8 ലക്ഷം കോടി രൂപയുടേതായിരിക്കുന്നു. നേരത്തെയിത് 40,000 കോടി രൂപയുടേതായിരുന്നു. മുമ്പ് 600 കോടി രൂപയ്‌ക്കുള്ള ആയുധങ്ങള്‍ നാം കയറ്റുമതി ചെയ്തിരുന്നു. ഇപ്പോള്‍ 100 ലേറെ രാജ്യങ്ങളിലേക്ക് 40,000 കോടി രൂപയുടെ ആയുധങ്ങള്‍ കയറ്റി അയയ്‌ക്കുന്നു.
എട്ടാമത്തെ ഗുണം, ഭൂമ. അഥവാ യശസ്സിന്റെ വ്യാപനം. ഭാരതം ലോകത്തിന്റെ സാംസ്‌കാരിക നേതൃ സ്ഥാനത്താണിപ്പോള്‍. ലോകം മുഴുവന്‍ യോഗാദിനം ആഘോഷമാക്കിയിരിക്കുന്നു. ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സ്, ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് എന്നീ സംരംഭങ്ങളിലൂടെ ഭാരതം ലോകത്തെ നയിക്കുകയാണിപ്പോള്‍.
ഐശ്വര്യമാണ് ഒന്‍പതാമത്തെ ഗുണം. വിവിധ പദ്ധതികളിലൂടെ ഓരോരുത്തരുടെയും പുരോഗതിക്കായുള്ള ശ്രമമാണ് തുടരുന്നത്. പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത്, ലഖ്പതി ദീദീ, പ്രധാന്‍മന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, ഉജ്ജ്വല്‍ യോജന എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടു. ജീവിതത്തില്‍ സമൃദ്ധിവന്നു. അങ്ങനെ രാജ്യം ഭഗവാന്‍ രാമന്റെ ആദര്‍ശങ്ങളിലൂന്നി മുന്നേറുകയാണ്. ഒന്‍പതു ഗുണങ്ങള്‍ ഭാരതത്തെ ഉത്തമ രാഷ്‌ട്രമാക്കിമാറ്റും, ഭാരതത്തെ വികസിത രാഷ്‌ട്രമാക്കും, ഇക്കാര്യത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.
പാശ്ചാത്യ മതേതരത്വത്തിന്റെ വികലധാരണകള്‍
1947 ല്‍ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഭാരതം സ്വതന്ത്രമായി. രാഷ്‌ട്രീയപരമായി നാം സ്വാതന്ത്ര്യം നേടി. പക്ഷെ നമ്മുടെ സാംസ്‌കാരിക, ആത്മാഭിമാന സ്വാതന്ത്ര്യങ്ങള്‍ അപൂര്‍ണമായിരുന്നു. അക്കാലത്ത് ഉന്നത സ്ഥാനങ്ങളിലിരുന്ന ചിലര്‍ ഭാരതീയ സംസ്‌കൃതിയെ ചെറുതായി കണ്ടു, ഹീനമായി കണ്ടു. പുനര്‍നിര്‍മ്മിച്ച സോമനാഥ ക്ഷേത്രം അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് സന്ദര്‍ശിച്ചപ്പോള്‍ അതിനെ വിമര്‍ശിക്കാനും ആളുണ്ടായിരുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ.
ഭാരതം സ്വതന്ത്രമായപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് രാഷ്‌ട്രം അതിന്റെ ആത്മാഭിമാനം വീണ്ടെടുക്കുമെന്നായിരുന്നു. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതീകം രാമനല്ലാതെ മറ്റാരാണ്. ഭാരതത്തിന്റെ ആത്മാവിനെ ഉത്തേജിപ്പിച്ചത് രാമനേക്കാള്‍ മറ്റാരാണ്. ആരുമില്ല. എന്നിട്ടും ഭഗവാന്‍ രാമന് ക്ഷേത്രമുയരാന്‍ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. രാമന്റെ അസ്തിത്വത്തെ എന്തിനാണ് ചോദ്യം ചെയ്തത്? പ്രീണന രാഷ്‌ട്രീയമാണ് അതിന് കാരണം. ഭാരതത്തില്‍ അടിച്ചേല്‍പ്പിച്ച പാശ്ചാത്യ മതേതരത്വത്തിന്റെ വികലമായ ധാരണകളാണ് അതിന് കാരണം. രാഷ്‌ട്രത്തിനും രാഷ്‌ട്രീയത്തിനും എതിരാണ് ധര്‍മം എന്ന അവതരണമാണ് ഈ തെറ്റായ ധാരണമൂലം സംഭവിച്ചത്. ഈ ചിന്ത ജീവിത ദര്‍ശനത്തിന് ഒരിക്കലും സ്വീകാര്യമല്ല.
എല്ലാ വിശ്വാസങ്ങള്‍ക്കും ഇടമുള്ള രാഷ്‌ട്രമാണ് ഭാരതം. ‘സര്‍വ്വ ധര്‍മ്മ സമഭാവ’ യാണ് നമ്മുടെ ആദര്‍ശം. എല്ലാ വിശ്വാസ വഴികളേയും ഒരേ ആദരവോടെ കാണുന്നു. എന്നാല്‍ ധര്‍മ്മത്തെ വര്‍ഗീയമായും പാരമ്പര്യത്തെ പിന്നോട്ടുപോക്കായും ഈശ്വര ചിന്തയെ മതഭ്രാന്തായും വിശ്വാസത്തെ അന്ധവിശ്വാസമായും അവതരിപ്പിക്കുകയായിരുന്നു പാശ്ചാത്യ മതേതരത്വം.
സ്വാതന്ത്ര്യ സമര സേനാനികളുടെ വിചാരധാര അതായിരുന്നില്ല. മതേതര രാജ്യമെന്നാല്‍ ഈശ്വരനെ എതിര്‍ക്കുന്ന രാജ്യമെന്നല്ല അര്‍ത്ഥം എന്നാണ് കെ.എം. മുന്‍ഷി പറഞ്ഞത്. മതേതര രാജ്യം ധാര്‍മികമാണെന്നും ധര്‍മത്തെ എതിര്‍ക്കുന്നതല്ലെന്നുമാണ് എച്ച്. വി. കാമത്ത് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നവോത്ഥാനത്തിന് രാഷ്‌ട്രം സാക്ഷ്യം വഹിക്കുകയാണിപ്പോള്‍. കൊളോണിയല്‍ മാനസികാവസ്ഥയെ നാം പൂര്‍ണമായും ഉപേക്ഷിച്ചു.
ഭാരതീയ സംസ്‌കൃതിയെക്കുറിച്ച് യുവതലമുറയെ ആഴത്തില്‍ പഠിപ്പിക്കണം. രാഷ്‌ട്രത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അവബോധം യുവാക്കള്‍ക്ക് ഉണ്ടായില്ലെങ്കില്‍ വിഭജനത്തിനുള്ള ഗൂഢാലോചന ഇനിയുമുണ്ടാവും. നമ്മുടെ വീരന്മാര്‍ക്ക് ഇനിയും ചരിത്രത്തില്‍ ഇടം ലഭിക്കാതെ പോകും. രാഷ്‌ട്രത്തിന്റെ അഭിമാനം പൂര്‍ണമായും വീണ്ടെടുക്കുക എന്ന നമ്മുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ പോകും. യുവാക്കള്‍ നമ്മുടെ സംസ്‌കൃതിയെക്കുറിച്ചറിയുമ്പോള്‍ രാഷ്‌ട്ര ചേതന കൂടുതല്‍ കരുത്താര്‍ജ്ജിക്കും. സാമ്പത്തിക, സാമൂഹ്യ, രാഷ്‌ട്രീയ മുന്നേറ്റം സംഭവിക്കും. ഈ ദിശയില്‍ രാമകഥ കോണ്‍ക്ലേവ് പോലുള്ള വേദികള്‍ക്ക് മഹത്തായ പങ്കു വഹിക്കാനാവും.
(വിവര്‍ത്തനം: ആര്‍. രാജേഷ്)
















