തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ രംഗത്ത്. ശബരിമല നട തുറന്ന സമയത്ത് നവീകരണ പ്രവർത്തികൾ നടത്തിയതിനെതിരെയാണ് മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. നട അടച്ച സമയങ്ങളിലാണ് ഇത്തരം പണികൾ നടത്തേണ്ടതെന്നും, നിലവിലുള്ള അവസ്ഥ ഇതാണെങ്കിൽ മണ്ഡലകാലത്ത് സ്ഥിതി എന്താകുമെന്നത് ഭക്തരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്തർക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, സർക്കാർ വിജിലന്റായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കഴിയാത്തത് വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഇതുപോലെ വിഷയങ്ങൾ വരുമ്പോൾ മന്ത്രിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രസിഡണ്ടിനെ അല്ലല്ലോ വിമർശിക്കുക, മന്ത്രിയെയും സർക്കാരിനെയും അല്ലേ,” എന്ന് ചോദിച്ച മന്ത്രി, ഇക്കാര്യത്തിൽ തനിക്ക് കടുത്ത അസംതൃപ്തിയുണ്ടെന്നും തുറന്നടിച്ചു.
















