കൊച്ചി: രാമായണത്തിന് കാലഭേദങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടെന്ന് ഹിമാചല്‍പ്രദേശ് സര്‍വകലാശാല പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ. ജന്മഭൂമി ത്രിദിന ദേശീയ രാമകഥാ കോണ്‍ക്ലേവില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭാരതത്തില്‍ നിന്ന് വ്യാപാരത്തിനായും സാംസ്‌കാരിക കൈമാറ്റത്തിനായും തെക്കുകിഴക്കന്‍ ഏഷ്യയിലേയ്‌ക്ക് രാമായണം സഞ്ചരിച്ചു. സാംസ്‌കാരിക വിവര്‍ത്തനമല്ല സാംസ്‌കാരിക കൈമാറ്റമാണ് രാമായണത്തിന് സംഭവിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പുരാതന കാലത്ത് ഭാരതവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സജീവമായ വ്യാപാരബന്ധത്തിനൊപ്പമാണ് സാംസ്‌കാരികമായ ഇഴുകിച്ചേരലുകളും നടന്നത്. ഇതിനൊപ്പം രാമായണം കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, തായ്ലാന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി. ബുദ്ധമത പ്രചാരകരും ഭാരതത്തിലെ ഹൈന്ദവ രാജാക്കന്മാരും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണത്തിന്റെ പ്രചാരണത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതായും അവര്‍ തുടര്‍ന്നു.
തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം രാമായണം ഒരു കഥയേക്കാള്‍ ഉപരിയായി വര്‍ത്തിക്കുന്നു. അത് സമൂഹങ്ങളെ ധാര്‍മ്മിക മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും കൈമാറാന്‍ സഹായിക്കുന്നു. അതിന്റെ പ്രാദേശിക പതിപ്പുകള്‍ ഹിന്ദുമതം എങ്ങനെയെന്ന് പ്രകടമാകുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാമായണത്തിന് വന്‍ സാംസ്‌കാരിക സ്വാധീനമുണ്ട്. കമ്പോഡിയ (റീംകേര്‍), തായ്‌ലാന്‍ഡ് (രാമകീന്‍), ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ ബുദ്ധമത തത്വങ്ങളും പ്രാദേശിക കലാസൃഷ്ടികളും സമന്വയിപ്പിച്ചാണ് രാമായണം അവതരിപ്പിക്കപ്പെടുന്നത്. പ്രധാന കഥാപാത്രങ്ങളായ ശ്രീരാമന്‍, സീത, രാവണന്‍, ഹനുമാന്‍ എന്നിവരെ ഭാരതീയ പാരമ്പര്യത്തിന് പുറമെ ശ്രീലങ്കയിലും നേപ്പാളിലും വ്യത്യസ്തമായ സാംസ്‌കാരിക കാഴ്ചപ്പാടുകളോടെയാണ് അവതരിപ്പിക്കുന്നത്.
സീതയെ ലക്ഷ്മിയുടെ അവതാരവും പരിശുദ്ധിയുടെയും ഭക്തിയുടെയും പ്രതീകവുമായി ഭാരതീയ പാരമ്പര്യം അവതരിപ്പിക്കുന്നു. രാവണന് ഭാരതീയ പാരമ്പര്യത്തില്‍ പാണ്ഡിത്യവും ശക്തിയും ഉണ്ടായിരുന്നെങ്കിലും അഹങ്കാരമുള്ള കഥാപാത്രമായി കാണുന്നു. എന്നാല്‍ ശ്രീലങ്കന്‍ ജനകീയ പാരമ്പര്യത്തില്‍ രാമായണത്തിലെ പ്രധാന സംഘര്‍ഷത്തിന്റെ കേന്ദ്രകഥാപാത്രമായാണ് രാമനെ കാണുന്നത്. രാവണനെ പണ്ഡിതനായ രാജാവും വൈദ്യനും ശാസ്ത്രജ്ഞനും എന്‍ജിനീയറുമായിരുന്ന വ്യക്തിയായി ഓര്‍ക്കുന്ന കഥകളും നിലനില്‍ക്കുന്നു.
രാമന്റെ ധര്‍മ്മം, സീതയുടെ അന്തസ്, ലക്ഷ്മണന്റെ കൂറ്, ഹനുമാന്റെ ഭക്തി എന്നിവ നിലനിര്‍ത്തുമ്പോള്‍ തന്നെ, ഗാമേലാന്‍ സംഗീതവും പ്രാദേശിക ഹാസ്യവും ചേര്‍ത്ത് ഇന്തോനേഷ്യ ഇതിനെ സ്വന്തമാക്കുന്നതായും അവര്‍ പറഞ്ഞു. ഒരേ രാമായണ കഥയിലെ കഥാപാത്രങ്ങള്‍ക്ക് വിവിധ സമൂഹങ്ങളുടെ ചരിത്ര-സാംസ്‌കാരിക അനുഭവങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചിന്മയ വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് എത്തിക്‌സ്, ഗവേണന്‍സ് കള്‍ച്ചറള്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസ് വിഭാഗം മേധാവിയായ ഡോ. പ്രമോദ് ദിനകര്‍, ആലപ്പുഴ എസ്ഡി കോളജ് അസി. പ്രൊഫ. ഡോ. വൈശാഖ് സദാശിവന്‍, കാലടി ശ്രീശങ്കര കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അനില്‍ കുമാര്‍ എം, പിറവം ചിന്‍മയ വിശ്വ വിദ്യാപീഠ് അസി. പ്രൊഫ. അനുപമ എസ്.ആര്‍. എന്നിവര്‍ സംസാരിച്ചു.
















