കൊച്ചി: രാമായണവും കേരളവും തമ്മിലുള്ള ബന്ധത്തെ ശാസ്ത്രീയമായി പഠിക്കുന്നതിനായി ഒരു ഗവേഷണ കേന്ദ്രം തുടങ്ങേണ്ടത് ആവശ്യമാണെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച ത്രിദിന ദേശീയ രാമകഥാ കോണ്‍ക്ലേവില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാമായണം വെറും ആസ്വദിക്കാന്‍ വേണ്ടിയുള്ള ഒരു കഥയല്ല, മനുഷ്യന്റെ നിത്യ ജീവിതത്തില്‍ ഏവര്‍ക്കും പ്രചോദനമേകുന്ന ജീവിതമൂല്യങ്ങളുടെ കലവറയാണെന്നും അദ്ദേഹം പറഞ്ഞു.
രാമായണത്തിന്റെ ശക്തി ലോകമെങ്ങും പ്രാപിച്ചുകിടക്കുന്നു. വിേശ്വാത്തരമായ സാംസ്‌കാരിക സ്രോതസാണിത്. ഇന്തോനേഷ്യ, തായ്ലാന്‍ഡ്, കമ്പോഡിയ, മലേഷ്യ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണ, ഗവേഷണ പഠനങ്ങളെല്ലാം രാമായണകഥകള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. കാലമെത്ര കഴിഞ്ഞാലും രാമായണ മൂല്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.
ഒരു പൗരന്‍ എങ്ങനെയായിരിക്കണം, വ്യക്തിബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്ന മര്യാദ രാമായണത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന പുസ്തകം രാമായണമാണ്. സാംസ്‌കാരിക പൈതൃകത്തിന്റെ, പാരമ്പര്യത്തിന്റെ, ധര്‍മ്മത്തിന്റെ മാനവികതയുടെ മൂല്യബോധമാണ് രാമായണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത രാമകഥയുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ മാത്രം പരിശോധിച്ചാല്‍ രാമകഥ എത്രമാത്രം വ്യാപിച്ചുകിടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. കേരളത്തിലേക്ക് വന്നാല്‍ തെക്ക് മുതല്‍ വടക്കു വരെ സ്ഥലങ്ങള്‍ മാത്രം പഠിച്ചാല്‍ അത്തരത്തില്‍ അവശേഷിപ്പുകള്‍ കാണാന്‍ കഴിയും. സാര്‍വജനികമായ രാമന്റെ വഴികള്‍ നാം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍വകലാശാല പ്രൊഫ ഡോ. സോണിയ ജസ്‌റോട്ടിയ പ്രഭാഷണം നടത്തി. ചിന്മയ വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് എത്തിക്‌സ് ഗവേണന്‍സ് കള്‍ച്ചറള്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസ് വിഭാഗം മേധാവിയായ ഡോ. പ്രമോദ് ദിനകര്‍, ആലപ്പുഴ എസ്ഡി കോളജ് അസി. പ്രൊഫ ഡോ. വൈശാഖ് സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.
















