കോഴിക്കോട്: എല്ലാ മതസ്ഥരുടെയും ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന ആവശ്യം സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതിയുടെ യോഗത്തിൽ ആവശ്യമുയർന്നുവെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ, എല്ലാ മതസ്ഥരുടെ ആഘോഷങ്ങൾക്കും ബാധകമാണോ എന്ന ചോദ്യത്തിന് എം.വി. ഗോവിന്ദൻ വിശദീകരിക്കാൻ വിഷമിച്ച് ‘ഉരുണ്ടുകളിച്ചു.’ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പൊതു ഇടങ്ങളിൽ നടക്കുന്ന ഉത്സവങ്ങളുടെ കാര്യമാണ്. ഹിന്ദുവിന്റേതായാലും മുസ്ലിമിന്റെതായാലും ആഘോഷങ്ങൾക്ക് ഒരു പൊതു സ്വഭാവമുണ്ട്. വിശദമായ ചർച്ച നടത്തണം. തീരുമാനമായിട്ടില്ല. ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സമ്മേളനത്തിന്റെ അവസാനം തീരുമാനം പറയും. അത് സിപിഎമ്മിന്റെ ഭാവി പരിപാടിയാക്കും.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെക്കുറിച്ചാണോ പറയുന്നത് എന്നു ചോദിച്ചപ്പോൾ,’ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ്സിന്റെ കുത്തകയാണോ’ എന്നായിരുന്നു മറുചോദ്യം.
സിപിഎം സെക്രട്ടറിയുടെ വിശദീകരണമിങ്ങനെ: ‘ക്ഷേത്രങ്ങളിലെയും ആരാധനാലയങ്ങളുടെയും, ഏതു വിഭാഗത്തിന്റെ ആയാലും വർഗ്ഗീയ പ്രചാരണത്തിന്റെ പൊതുവേദിയാകരുത്. വിശ്വാസികളുടെ വേദിയാകണം. വിശ്വാസികളെല്ലാം വർഗ്ഗീയവാദികളല്ല. വർഗ്ഗിയവാദികൾ വിശ്വാസികളെ ഉപകരണമാക്കുന്നു. വിശ്വാസികളുടെ ഇടയിലേക്ക് ഇറങ്ങണം. അവരുടെ വിശ്വാസകേന്ദ്രമായ അമ്പലങ്ങളിൽ ആർഎസ്എസ്- ബിജെപി ക്ലാസുകളാണ് നടക്കുന്നത്. ആർഎസ്എസ് ശാഖ നടക്കുന്നു, ദേവസ്വംബോർഡ് അമ്പലങ്ങളിലും നടക്കുന്നു. വിശ്വാസികളെ ചേർത്തുനിർത്തിയാലേ വർഗ്ഗീയതയ്‌ക്കതെിരേ പൊരുതാനാകൂ..” ഗോവിന്ദൻ പറഞ്ഞു.
















