കോട്ടയം: പിണറായി കുടുംബത്തിന്റെ മാസപ്പടിക്കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍ സിപിഎം നേതാവ് എ.കെ. ബാലന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ബി. ബി. ഗോപകുമാര്‍ എംഎല്‍എ.
സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല മന്ത്രിസഭയിലുള്ള പല പ്രമുഖരുമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയും എ.കെ. ബാലന്റെ സന്ദര്‍ശനവും ചേര്‍ത്ത് വായിക്കുമ്പോള്‍ ദുരൂഹത ഏറുകയാണ്. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ദൂതനായാണ് പിണറായിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ബാലന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മാസപ്പടിക്കേസ് അട്ടിമറിക്കാനാണ് ബാലന്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച. അല്ലെങ്കില്‍ എന്തിനായിരുന്നെന്ന് ജനങ്ങളോടു വിശദീകരിക്കാനും ഇ ഡി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കാനും മുഖ്യമന്ത്രി തയ്യാറാകണം. കടകംപള്ളി സുരേന്ദ്രനും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ശബരിമല കൊള്ളയിലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചത് ജനം കണ്ടതാണ്. വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മാസപ്പടി വിഷയത്തില്‍ എടുത്ത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകണം. ഭയമാണെങ്കില്‍ സിബിഐ അന്വേഷണത്തിനു വിടണം. അധികാരത്തിലെത്തിയാല്‍ മാസപ്പടി കേസ് തെളിയിക്കുമെന്നു പ്രഖ്യാപിച്ച സതീശന്‍ അതിനു തന്റേടം കാട്ടണം.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. പ്രതിപക്ഷ നേതാവിന്റെ പദവി ദുരുപയോഗം ചെയ്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അഴിമതിക്കാര്യത്തില്‍ ഒരേ നിലപാടും പരസ്പര സഹകരണവുമാണ് എല്‍ഡിഎഫിനും യുഡിഎഫിനും. മാസപ്പടി കേസിലും ഇരുമുന്നണികളും ഒത്തുകളിക്കുകയാണ്. ഇ ഡി സംസ്ഥാന ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ബിജെപി ശക്തമായ ജനകീയ പ്രക്ഷോഭം നടത്തും. നിയമപരമായും നേരിടും- ഗോപകുമാര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ ജിഷ്ണു പ്രസന്നകുമാര്‍ എന്നിവരും പങ്കെടുത്തു.
















