ഒരു ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ടു. കുഞ്ഞിക്കണ്ണേട്ടന്റെ വേര്‍പാട് താങ്ങാവുന്നതിനും അപ്പുറമാണ്. ജന്മഭൂമി പത്രത്തിന്റെ ആവിര്‍ഭാവം മുതല്‍ പത്രപ്രവര്‍ത്തനത്തെ ജീവശ്വാസമായി കരുതിയിരുന്ന കര്‍മ്മയോഗി. ഏതു വിഷമസന്ധികളിലും പുഞ്ചിരിച്ചു കൊണ്ട് അതിജീവനത്തിന്റെ പുത്തന്‍ തലങ്ങളിലേക്ക് ജന്മഭൂമിയെ നയിച്ച ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍.
കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളിലൂടെ ആരുടെ നേരെയും വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടുന്ന ശരിയുടെ സംവാദകന്‍. അങ്ങനെ കുഞ്ഞിക്കണ്ണേട്ടന്റ വിശേഷണങ്ങള്‍ അനവധിയാണ്. തലസ്ഥാനനഗരിയുടെ സാംസ്‌കാരിക നഭോ മണ്ഡലത്തില്‍ തിളങ്ങി നിന്ന നക്ഷത്ര ശോഭയാണ് പൊലിഞ്ഞത്. പുരോഗമനാശയങ്ങളുടെ മേലങ്കി അണിഞ്ഞവരും കപടമതേതരവാദികളും നടത്തിയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും ദേശീയതയുടെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തന്റെ തൂലികയിലൂടെ ജനിച്ച അക്ഷരക്കൂട്ടങ്ങള്‍ക്ക് കഴിഞ്ഞു. അതേസമയം കുഞ്ഞിക്കണ്ണേട്ടന്റ സര്‍ഗാത്മക വിമര്‍ശനങ്ങളെയും സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങളെയും ബഹുമാനിക്കുന്ന ഒട്ടേറെ പേര്‍ ഉണ്ടായിരുന്നുവെന്നത് ആ വ്യക്തിത്വത്തിന്റെ മഹത്വം.
ആ ധന്യാത്മാവിന്റെ വേര്‍പാട് ഒരു തീരാനഷ്ടമാണ്.
















