പയ്യന്നൂർ: പെരുമ്പയിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.
മയ്യിൽ നിരത്തുപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം.
തുടർന്ന് അവിടെനിന്നു മറ്റൊരു കാറിൽ പയ്യന്നൂരിൽ ടൗണിൽ ഇറങ്ങി റോഡ് സൈഡിലൂടെ പെരുമ്പ ഭാഗത്തേക്ക് നടക്കുന്നതിനിടെ പെരുമ്പ പെട്രോൾപമ്പിന് സമീപമായിരുന്നു അപകടം.
റോഡരികിലൂടെ നടന്നു പോകുന്നതിനിടെ പയ്യന്നൂർ ടൗൺ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഷാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല. എസ് എസ് എഫ് നിരത്തുപാലം യൂണിറ്റ് സെക്രട്ടറിയാണ് ഷാഹിദ് അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ.
















