തൃശൂർ: കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദയാത്രയ്‌ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്.
സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്.
ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ഒൻപതോടെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
ലോറി നിർത്തിയിട്ടതിൽ അനാസ്ഥയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ് കുമാർ പറഞ്ഞു. ‘‘ദാരുണമായ സംഭവമാണ് നടന്നത്. ലോറി നിർത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്. അക്കാര്യം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ പരിശോധിക്കും. ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ലോറി നിർത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗത്താണോ എന്നതില്‍ വ്യക്തതയില്ല. അത് പരിശോധിച്ച് നടപടിയെടുക്കും’’–മന്ത്രി പറഞ്ഞു.
കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയായിരുന്നുവെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെ പറഞ്ഞത്. വിദ്യാര്‍ഥികളുടെ കണ്ണുകള്‍ പോലും പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും ശരീരഭാഗങ്ങള്‍ തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും നാട്ടുകാരും പോലീസും പറയുന്നു. ഒരാള്‍ സീറ്റിനടിയിലായിരുന്നു, ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുകയായിരുന്നു.
അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിൽ യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ല. കൃത്യമായ സിഗ്നലുകൾ നൽകിയിട്ടില്ലെങ്കിൽ ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അത് വലിയ ബുദ്ധിമുട്ടാകും. പലപ്പോഴും റോഡിൽ ലോറികൾ നിർത്തിയിടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
















