ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി പഞ്ചായത്ത് തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ്. സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു ഈ വൻ അപകടം. ഭാര്യയുടെ കൺമുന്നിലാണ് സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത്.
നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾ(സുജ)ക്കൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായവാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്തശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു. ബൈക്കിൽ ചാരിനിന്നു ചായകുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈതവന ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ അമിതവേഗതയിലായിരുന്നു. സുധീഷിനെ ഇടിക്കുന്നതിന് തൊട്ടുമുമ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും സ്കൂട്ടറിലും ബൈക്കിലും കാർ ഇടി കേറ്റിയിരുന്നു. തുടർന്ന് റോഡരികിലെ മൺകൂനയും കടന്ന് വൈദ്യുതിത്തൂണിലിടിച്ചാണ് കാർ നിന്നത്.
















