മുംബൈ: പ്രിയദർശനെപ്പോലെ ക്രിക്കറ്റ് വഴി തന്റെ പിതാവിനും ഒരു കണ്ണു നഷ്ടമായിട്ടുണ്ടെന്നും ഇരുവരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നും ഉള്ള വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ.
ശാന്തതയോടെയും ആത്മവിശ്വാസത്തോടെയുമുള്ള പ്രിയദര്‍ശന്റെ സമീപനവും അന്തരിച്ച പിതാവായ ഇതിഹാസ ക്രിക്കറ്റ് താരവുമായ ടൈഗർ പട്ടൗഡിയും തമ്മില്‍ ഒട്ടേറെ സാമ്യമുണ്ടെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു. ഇരുവര്‍ക്കും ഓരോ കണ്ണ് നഷ്ടമായിട്ടുണ്ട്. പ്രിയദര്‍ശന് ക്രിക്കറ്റ് ബാള്‍ തട്ടിയാണ് കണ്ണ് പോയതെങ്കില്‍ ടൈഗര്‍ പട്ടൗഡിക്ക് കാര്‍ അപകടത്തിലാണ് ഒരു കണ്ണ് നഷ്ടമാകുന്നത്.
‘പ്രിയദർശൻ ക്ലിന്‍റ് ഈസ്റ്റ്വുഡിനെ പോലെയാണ്; മുതിർന്നയാള്‍, ശാന്തൻ. അദ്ദേഹം എന്റെ പിതാവിനെ ഓർമിപ്പിക്കുന്നു. ഇരുവരും ക്രിക്കറ്റ് കളിച്ചവരാണ്, ഇരുവർക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരവരുടെ മേഖലയില്‍ ഇരുവരും മികച്ചവരാണ്,’ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
ഷൂട്ടിങ്ങിലെ പ്രിയദർശന്റെ രീതിയെയും സെയ്ഫ് പ്രശംസിച്ചു. ‘പ്രിയദർശൻ ഒരു ടേക്ക് മാത്രമേ നല്‍കൂ. എല്ലാ ദിവസവും കൃത്യസമയത്ത് അദ്ദേഹം ഷൂട്ട് അവസാനിപ്പിക്കും,’ സെയ്ഫ് പറഞ്ഞു.
സ്വന്തം സിനിമയുടെ പോസ്റ്ററിന് മുന്നില്‍ അനുഗ്രഹം തേടുന്നതുപോലെ സെയ്ഫ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. താൻ ഇപ്പോഴും കുറച്ചൊക്കെ കുട്ടിത്തമുള്ളവനും ‘ഭ്രാന്തനു’മൊക്കെയാണെന്നും സെയ്ഫ് പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഹൈവാൻ’ എന്ന സെയ്ഫ് അലിഖാന്‍ നായകനായ സിനിമയുടെ റിലീസിന് മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈയിംസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് പ്രിയദർശനെ പിതാവ് പട്ടൗഡിയുമായി താരതമ്യം ചെയ്തത്.മലയാളത്തില്‍ പ്രിയദര്‍ശന് ഹിറ്റ് സമ്മാനിച്ച മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഹൈവാന്‍. 18 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും ഒന്നിരിക്കുന്നത്. ഖേർ, ശ്രിയ പില്‍ഗാവ്കർ, ബോമൻ ഇറാനി, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.
















