ന്യൂദല്‍ഹി: തുര്‍ക്കിയുടെ പിന്തുണയുള്ള അസര്‍ബൈജാനെ വിറപ്പിക്കാന്‍ അര്‍മേനിയ ഇന്ത്യയുടെ പ്രളയ് മിസൈല്‍വാങ്ങാനുള്ള ചര്‍ച്ചയിലാണ്. ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധസംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങി ഉപയോഗിച്ചത് അര്‍മേനിയയ്‌ക്ക് നന്നേ ബോധിച്ചിട്ടുണ്ട്. കാരണം വാങ്ങുന്ന പണത്തിന് ഒത്ത മൂല്യമാണ് ഇന്ത്യയുടെ ആയുധങ്ങള്‍ നല്‍കുന്നത് എന്ന് ഉപയോഗത്തില്‍ നിന്നും ബോധ്യമായതോടെയാണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ തേടാന്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല, പ്രതിരോധ മേഖലയിലുള്ള ഇന്ത്യയുടെ കുതിപ്പ് മനസ്സിലാക്കിയ അര്‍മേനിയ ഇന്ത്യയുമായി ചേര്‍ന്ന് പ്രതിരോധ രംഗത്ത് ഗവേഷണവും ആയുധവികസനവും വരെ നടത്താനും ആലോചിക്കുന്നു.
അര്‍മേനിയ ഇന്ത്യയില്‍ നിന്നും വാങ്ങിയ ആയുധങ്ങള്‍ സുഖോയ് 30എംകെഐ യുദ്ധവിമാനവും 155എംഎം പീരങ്കി തോക്കുകളും പിനാക റോക്കറ്റ് ലോഞ്ചറുകളും കൊങ്കൂര്‍സ് എന്ന യുദ്ധടാങ്കുകളെ തകര്‍ക്കുന്ന ഗൈഡഡ് മിസൈലുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍മേനിയ മുടക്കിയ പണത്തിനുള്ള മൂല്യം കിട്ടി.
1980ല്‍ ആണ് ഇന്ത്യ ആകാശ്. വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ ആണ് ഇതിന് പിന്നില്‍. 2022ല്‍ ആണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും 15 ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്. അന്ന് 6000 കോടി രൂപയ്‌ക്കാണ്.ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമായ ആകാശ് വാങ്ങിയത്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം.
4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്.ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ നിരവധി ആളില്ലാ ആകാശവാഹനങ്ങളെയും (യുഎവി) ഡ്രോണുകളെയും ആക്രമിക്കാന്‍ ആകാശ് മിസൈലുകള്‍ വലിയ പങ്കുവഹിച്ചിരുന്നു.
ഇപ്പോള്‍ ഇന്ത്യ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് എന്‍ജി (ന്യൂജെന്‍) പുറത്തിറക്കിയിരിക്കുകയാണ്. ഇതിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ദൂരത്തെ വ്യോമമേഖലയെ പ്രതിരോധിക്കാന്‍ സാധിക്കും. മാത്രമല്ല വേഗതയാകട്ടെ ശബ്ദത്തേക്കാള്‍ രണ്ടര മടങ്ങ് വരും. ഡ്രോണുകളെ മാത്രമല്ല, ഈ പരിധിക്കുള്ളില്‍ വരുന്ന ശത്രുവിന്റെ യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, പ്രെസിഷന്‍ ഗൈഡഡ് ഡ്രോണുകളും ആളില്ലാ ആകാശ വിമാനങ്ങളും (യുഎവി) എന്നിവയെ ഫലപ്രദമായി നേരിടാന്‍ പുതുതലമുറ ആകാശിന് കഴിയും. പഴയ ആകാശില്‍ രാജേന്ദ്ര 3ഡി റഡാറുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പുതു തലമുറ ആകാശില്‍ എയ്സ് (എഇഎസ് എ) എന്ന ആധുനിക റഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്.
മാത്രമല്ല, അര്‍മേനിയയുടെ ശത്രുവായ അസര്‍ബൈജാന്‍ തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണുകളും ചാവേര്‍ ഡ്രോണുകളും ആണ് അധികവും ഉപയോഗിക്കുന്നത്. ഇവയെ കൃത്യമായി കണ്ടെത്താന്‍ പുതുതലമുറ ആകാശിലെ എയ് സ റഡാറിന് സാധിക്കും. അതുകൊണ്ടാണ് അര്‍മേനിയ ഈ ആകാശ് എന്‍ജി വാങ്ങാന്‍ ഉന്നമിടുന്നത്.
പക്ഷെ ഇപ്പോള്‍ അര്‍മേനിയ നോക്കുന്നത് പിനാകയ്‌ക്ക് പകരം പ്രളയ് മിസൈല്‍ ലോഞ്ചറാണ്. ഇപ്പോള്‍ അര്‍മേനിയയുടെ കയ്യിലുള്ള പിനാക റോക്കറ്റിന്റെ ദൂരപരിധി 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെയാണ്. അതേ സമയം പ്രളയ് റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള മിസൈല്‍ 500 കിലോമീറ്റര്‍ ദുരം വരെ കുതിയ്‌ക്കും. പ്രളയ് ഒരു അര്‍ധ ബാലിസ്റ്റിക് മിസൈലാണ്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ ഭൂനിരപ്പിനോട് താഴ്ന്ന ഉയരത്തില്‍ പറക്കുകയും മധ്യദൂരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ദിശമാറ്റി പറക്കാനുള്ള കഴിവുമുണ്ട്.അതിനാല്‍ ശത്രു റഡാറുകള്‍ക്ക് എളുപ്പം കണ്ടുപടിക്കാനാവില്ല. ഒരു പിനാക റോക്കറ്റില്‍ 250 കിലോ സ്ഫോടകവസ്തുക്കളേ നിറയ്‌ക്കാന്‍ കഴിയൂ എങ്കില്‍ പ്രളയ് മിസൈലില്‍ 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാനാവും. തുര്‍ക്കിയുടെ ആയുധങ്ങളുടെ സഹായത്തോടെ നിലകൊള്ളുന്ന അസര്‍ബൈജാനെ മുറിവേല്‍പ്പിക്കാന്‍ ഉതകുന്ന ബലിസ്റ്റിക് മിസൈലായ പിനാക അര്‍മേനിയ ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും എന്നാല്‍ വിലയുടെ കാര്യത്തില്‍ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂവെന്നും ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങ് പറയുന്നു.
നേരത്തെ ആയുധം വാങ്ങിയ രാജ്യം തുടര്‍ച്ചയായി വീണ്ടും ഇന്ത്യന് ആയുധം തേടിയെത്തുക എന്നതിനര്‍ത്ഥം ബിസിനസിന്റെ യുക്തിയനുസരിച്ച് പറഞ്ഞാല്‍ ഉപഭോക്താവിന് ഉപയോഗിച്ചവ ബോധിച്ചു എന്ന് തന്നെയാണ്. അവര്‍ ചെലവഴിച്ച പണത്തിനുള്ള മൂല്യം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇത് പ്രതിരോധരംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത ഉയര്‍ത്തുകയാണ്. അര്‍മേനിയയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ വലിയ ആഘാതമാണ് അസര്‍ബൈജാന് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. പരോക്ഷമായി ഇതിന്റെ തിരിച്ചടി കിട്ടുന്നത് തുര്‍ക്കിക്കാണ്.
















