മുംബൈ: ദക്ഷിണ മുംബൈയിൽ ഗണേശ വിഗ്രഹം പന്തലിലേക്ക് കൊണ്ടുവരുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി മുംബൈ ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിലാണ് ‘ഭുലേശ്വരച്ച രാജ’ എന്ന 22 അടി ഉയരമുള്ള കൂറ്റൻ ഗണേശ വിഗ്രഹം ആളുകളുടെ മുകളിലേക്ക് പതിച്ചത്.
ബൈക്കുളയിൽ നിന്നും ഭുലേശ്വറിലെ പന്തലിലേക്ക് വിഗ്രഹം എത്തിക്കുന്നതിനിടെ, ലക്ഷ്യസ്ഥാനത്തിന് കേവലം 50 മീറ്റർ മാത്രം അകലെ വച്ചാണ് അപകടമുണ്ടായത്. വിഗ്രഹത്തിന്റെ ഫ്രെയിമിലുണ്ടായിരുന്ന നട്ടുകളും ബോൾട്ടുകളും അയഞ്ഞതാണ് പെട്ടെന്ന് വിഗ്രഹം മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം നടന്നയുടൻ മുംബൈ ഫയർ ബ്രിഗേഡും പോലീസും സിവിക് വാർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരണപ്പെട്ടത്. വൈഭവ് ഗെനന്ദ് (38), പവൻ ചൗരസ്യ (25), ലാവണ്യ ഗാനർ (5), ദിവ്യ ഗാനർ (7), കുനാൽ കാശിദ് (26) എന്നിവരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. ജിടി, ജെജെ ആശുപത്രികളിലായി കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
















