ന്യൂദൽഹി: ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ ശനിയാഴ്ച പാർട്ടിയുടെ പുതുതായി നിയമിതരായ ദേശീയ ഭാരവാഹികളുമായി ന്യൂദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. പാർട്ടിയുടെ അടിസ്ഥാന തന്ത്രങ്ങളും യുവാക്കളിലേക്ക് എത്തിച്ചേരാനുള്ള പദ്ധതികളും നേതാക്കൾ ചർച്ച ചെയ്തു.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അടുത്ത ഘട്ടത്തെക്കുറിച്ചും ബിജെപി ഉന്നതർ കൂടുതൽ ചർച്ച നടത്തും. കൂടാതെ സർക്കാരിന്റെ സംരംഭങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള ചർച്ചകളും നടന്നിരിക്കാമെന്നാണ് റിപ്പോർട്ട്.
കൂടാതെ ദേശീയ അധ്യക്ഷൻ ബിജെപിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാർ, സംസ്ഥാന ചുമതലയുള്ളവർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുമായും കൂടുതൽ കൂടിക്കാഴ്ചകൾ നടത്തും.
ബിജെപിയുടെ പുതിയ നേതൃത്വ നിരയെ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നത്. 65 ഭാരവാഹികൾ അടങ്ങുന്നതാണ് ഈ ടീം. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്, റാം മാധവ് എന്നിവരുൾപ്പെടെ 13 ദേശീയ വൈസ് പ്രസിഡന്റുമാരാണ് ടീമിലുള്ളത്. പുതിയ ഭേദഗതി പ്രകാരം, ബി.എൽ. സന്തോഷ് ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ആയിരിക്കുമെന്നും, ശിവപ്രകാശ്, സൗദാൻ സിങ് എന്നിവർ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിമാർ (സംഘടന) ആയിരിക്കുമെന്നും ബിജെപി അറിയിച്ചു.
വിനോദ് തവ്‌ഡെ, സുനിൽ ബൻസാൽ, ബിപാൽ കുമാർ ദേബ്, സ്മൃതി ഇറാനി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ എന്നിവർ ദേശീയ ജനറൽ സെക്രട്ടറിമാരായും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ബിജെപിയുടെ ദേശീയ ട്രഷററായും നിയമിച്ചു.
അമിത് മാളവ്യയ്‌ക്ക് പകരം ദീപക് മാസ്കിയെ ബിജെപി ഐടി വകുപ്പ് മേധാവിയായി നിയമിച്ചു. അതേസമയം, ലോക്സഭാ അംഗം തേജസ്വി സൂര്യയ്‌ക്ക് പകരം ഹേമാങ് ജോഷിയെ ബിജെപിയുടെ യുവമോർച്ച പ്രസിഡന്റായി നിയമിച്ചു.
ആശംസ നേർന്ന് പ്രധാനമന്ത്രി
“ബിജെപിയുടെ പുതുതായി നിയമിതരായ ദേശീയ ഭാരവാഹികൾക്കും പാർട്ടിയിൽ വിവിധ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ടവർക്കും അഭിനന്ദനങ്ങൾ,” – പുതിയ നിയമിതരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പറഞ്ഞു. “പുതുതായി നിയമിതരായ ഈ ടീം സംഘടനാ പരിചയം, ഊർജ്ജം, അടിസ്ഥാനതല ബന്ധം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു. നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും അവർ തങ്ങളുടെ പരമാവധി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് എന്റെ ആശംസകൾ.”- അദ്ദേഹം കൂട്ടിച്ചേർത്തു.















