പാലാ: ‘ഒരാള്‍ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തണമെങ്കില്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യണം’ എന്ന വിവേകാനന്ദ സ്വാമികളുടെ ആഹ്വാനം ജാനകിയമ്മ ടീച്ചര്‍ സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്നു.’ശതം ജീവതു…’ എന്ന വേദമന്ത്രം ജാനകിയമ്മ ടീച്ചറിനെ സംബന്ധിച്ച് പൂര്‍ണ്ണമായിരിക്കുന്നു.
അദ്ധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവത്തിലേക്ക് പ്രവേശിക്കാതെ ടീച്ചര്‍ സമാജ സേവനം തെരഞ്ഞെടുക്കുകയായിരുന്നു. അവിവാഹിതയായ ടീച്ചര്‍ കുടുംബ സ്വത്തായി ലഭിച്ച 2.27 ഏക്കര്‍ സ്ഥലം 2001-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ശരണാലയം ട്രസ്റ്റിന് ദാനമായി നല്‍കിക്കൊണ്ട് അശരണരായ ബാലികമാരുടെ സംരക്ഷണത്തിനായി ശിഷ്ട ജീവിതവും നീക്കിവെച്ചു.
വിഎച്ച്പി സംസ്ഥാന സെക്രട്ടറി ആയിരുന്ന കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് പെണ്‍കുട്ടികളെ ദത്തെടുത്തായിരുന്നു കരൂര്‍ പയപ്പാറില്‍ ജാനകി ബാലികാശ്രമത്തിന്റെ തുടക്കം. നൂറാം വയസിലേക്ക് പ്രവേശിക്കുന്ന ടീച്ചര്‍ ഇപ്പോള്‍ ജാനകി ബാലികാശ്രമത്തിന്റെ രക്ഷാധികാരിയാണ്. നൂറു കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും ദിശാബോധവും നല്‍കി സമൂഹത്തിന്റെ ഉന്നത നിലകളിലേക്ക് ഉയരാന്‍ ജാനകി ബാലികാശ്രമം അവസരമൊരുക്കി.
പയപ്പാര്‍ മുടിയില്‍ കെ.പി. വേലായുധന്‍നായരുടെയും ജാനകിയമ്മയുടെയും മകളാണ്. 1958-ല്‍ തോടനാല്‍ യു.പി.സ്‌കൂളില്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ എന്‍എസ്എസ് സ്‌കൂളുകളില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച ശേഷം ഇടനാട് ശക്തി വിലാസം എന്‍എസ്എസ് ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചു.
1973 മുതല്‍ 1984 വരെ മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ വനിത സമാജത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1986 മുതല്‍ വിശ്വഹിന്ദുപരിഷത്തിലും സജീവമായി.
















