ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്ത് ‘വന്ദേ മാതരം’ ആലപിക്കുന്നത് തടസാൻപ്പെടുത്താൻ ശ്രമിച്ച സോണിയ ഗാന്ധിയുടെ പ്രതികരണത്തെ ന്യായീകരിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഇരിക്കാൻ കസേര നൽകാനാണ് പറഞ്ഞതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
‘ഖാർഗെ പ്രായമായ വ്യക്തിയാണ്. നേരത്തെ രാഹുൽ ഗാന്ധിക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രതിഷേധത്തിനിടെ അദ്ദേഹത്തെ മാറ്റേണ്ടിവന്നിരുന്നതായും’ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയുടെ പ്രതികരണത്തിന് ‘വന്ദേ മാതരം’ ആലപിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
എന്നാൽ, ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ജയറാം രമേശ് ഇങ്ങനെ വിശദീകരിച്ചില്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് കരുതിയേനെ എന്നാണ് പലരും പറയുന്നത്. ഇതിനിടെ, സോണിയയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി ഒരുങ്ങുകയാണ്. ‘വന്ദേ മാതര’ത്തെ കോൺഗ്രസ് വീണ്ടും അപമാനിച്ചുവെന്നും സംഭവത്തിലൂടെ പാർട്ടിയുടെ മനോഭാവം പുറത്തുവന്നുവെന്നും ബിജെപി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി കോൺഗ്രസ് വീണ്ടും വന്ദേമാതരത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കി.
















