Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മെസിയുടെ പേരില്‍ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനല്‍ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവര്‍ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉയര്‍ന്ന സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനൊപ്പം മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളും ഇപ്പോഴും തുടരുകയാണ്. കേസില്‍ പ്രതിയാണെന്നത് മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ല. എന്നാല്‍ ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിടുന്ന ഒരാള്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയും നിയന്ത്രകനുമായി തുടരുമ്പോള്‍, ആ മാധ്യമ സ്ഥാപനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരും.

റിപ്പോര്‍ട്ടര്‍ ടിവിയും ഉടമകളും അവര്‍ക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ പറ്റിക്കുന്നത് മാധ്യമ പ്രവര്‍ത്തനവും അല്ല. മാധ്യമ സ്വാതന്ത്ര്യം എന്നത് നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ല. മാധ്യമ സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും സുതാര്യതയും ഉത്തരവാദിത്വവും ബാധകമാണ്. ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും മാധ്യമ മേഖലയില്‍ ഉണ്ടാവരുത്. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ട്

കേരളത്തിലെ മാധ്യമരംഗം രാഷ്‌ട്രീയത്തിന്റെയും പണത്തിന്റെയും താല്‍പര്യങ്ങള്‍ക്കുള്ള ഉപകരണമാകരുത്. മാധ്യമങ്ങള്‍ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട നാലാം തൂണാണ്; അവിടെ രാജ്യ വിരുദ്ധ ശക്തികള്‍ പിടിമുറുക്കുന്നത് ജനാധിപത്യത്തിന് തന്നെ അപകടമാണ്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഉയര്‍ന്നിട്ടുള്ള മറ്റ് ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. മാധ്യമ സ്ഥാപനത്തിന്റെ മറവില്‍ ആരെയും നിയമത്തിന് മുകളില്‍ നിര്‍ത്താന്‍ പാടില്ല. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ ഉത്തരവാദിത്വവും ഉറപ്പാക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Recent Posts