India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

സംസ്കൃതത്തിലെ എല്ലാ ശ്ലോകങ്ങളും ഗായത്രിമന്ത്രമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഐഐടി ദല്‍ഹിയിലെ ചടങ്ങില്‍ ചൊല്ലിയത് തൈത്തരീയ ഉപനിഷത്തിലെ ശ്ലോകങ്ങളാണെന്നും തിരുത്തി ഐ.ഐ.ടി പൂര്‍വ്വവിദ്യാര്‍ത്ഥി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഐ.ഐ.ടി ദല്‍ഹിയുടെ ബിരുദദാന ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന വിമര്‍ശനവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് തിരിച്ചടി. സംസ്കൃതത്തിലെ എല്ലാ ശ്ലോകങ്ങളും ഗായത്രിമന്ത്രമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഐഐടി ദല്‍ഹിയിലെ ചടങ്ങില്‍ ചൊല്ലിയത് തൈത്തരീയ ഉപനിഷത്തിലെ ശ്ലോകങ്ങളാണെന്നും തിരുത്തി ഐ.ഐ.ടി പൂര്‍വ്വവിദ്യാര്‍ത്ഥി.

ചടങ്ങില്‍ ചൊല്ലിയത് തൈത്തിരീയ ഉപനിഷത്തിലെ ‘ശിക്ഷാവല്ലി’യില്‍ നിന്നുള്ള ശ്ലോകങ്ങളാണെന്നായിരുന്നു ഷമയെ തിരുത്തിക്കൊണ്ട് ഐ.ഐ.ടി കാന്‍പൂര്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഗ്യാന്‍ സി. മേഹ്ത രംഗത്തെത്തിയത്.

ഐ.ഐ.ടി ഡല്‍ഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെക്കുറിച്ചാണ് ഷമ മുഹമ്മദ് വിവാദമുണ്ടാക്കിയത്. ഗായത്രി മന്ത്രം ചൊല്ലിയെന്നാരോപിച്ചാണ് ഷമ മുഹമ്മദ് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടത്. ബിരുദദാന ചടങ്ങ് ഒരു മതപരമായ ചടങ്ങല്ലെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാത്തരം മതപരമായ മുദ്രാവാക്യങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നും മുക്തമായിരിക്കണമെന്നുമായിരുന്നു അവരുടെ വാദം.

ഷമയ്‌ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്ഞാന്‍ സി മേഹ്ത ഇതിനെതിരെ രംഗത്തെത്തിയത്. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അറിവ് ആര്‍ജ്ജിക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന തൈത്തിരീയ ഉപനിഷത്തിലെ ‘തന്‍ മാം അവതു, തദ് വക്താരം അവതു…’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനയാണ് ചടങ്ങില്‍ ചൊല്ലിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐ.ഐ.ടി പോലെ രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തിലെ ചടങ്ങിനെക്കുറിച്ച്‌ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച്‌ വിവാദമുണ്ടാക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ഐ.ടി ഡല്‍ഹിയുടെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.

Recent Posts