ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ ‘ദ്വയാർത്ഥ’ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ എം.എൽ.എയുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഉദയനിധി സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്ന് വാനതി ശ്രീനിവാസനും ഖുശ്ബു സുന്ദറും ആവശ്യപ്പെട്ടു. നടി തൃഷയെ കുറിച്ചുള്ള വിവാദ പരാമർശം നടത്തിയതിന് അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരായ പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ബിജെപി.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പൊലീസ് നടപടിയെ പ്രംശസിച്ച് രംഗത്തെത്തിയത്. സനാതന ധർമ്മത്തെ അധിക്ഷേപിച്ച വ്യക്തി സ്ത്രീയെ അപമാനിക്കുന്ന അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നു. അറസ്റ്റ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നെന്ന് അദ്ദേഹം കുറിച്ചു. സംസ്ഥാന ബിജെപി മുഖ്യ മീഡിയ കോ-ഓർഡിനേറ്റർ നാരായണൻ തിരുപ്പതിയും സമാന നിലപാട് സ്വീകരിച്ചു. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിഷയമാണോ അതോ സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണോയെന്ന് കോടതി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചിലർ “തൃഷ, തൃഷ” എന്ന് വിളിച്ചുപറയുകയും, തുടർന്ന് ഉദയനിധി ദ്വയാർത്ഥ പ്രയോഗത്തോടെ ഇതിന് മറുപടി നൽകിയെന്നുമാണ് ആരോപണം. എന്നാൽ താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഉദയനിധിയുടെ വിശദീകരണം. ഇതേതുടർന്ന് തമിഴക വെട്രി കഴകം വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
















