ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ ചുവട് മാറ്റത്തിന് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പാർലമെന്റിൽ ഇൻഡി സഖ്യത്തിനൊപ്പം ചേരില്ലെന്ന് സൂചന. ഡിഎംകെയുമായി ചേർന്ന് മത്സരിച്ചു ജയിച്ച കോൺഗ്രസ് വിജയിന്റെ പാർട്ടിയായ ടിവികെയുമായി സഖ്യം ചേർന്ന് ഭരണത്തിൽ കേറിയതോടെയാണ് തമിഴ്‌നാട്ടിൽ ഇരുപാർട്ടികളും തമ്മിൽ തെറ്റിയത്. എന്നാൽ പാർലമെന്റിൽ തങ്ങൾക്കൊപ്പം ഡിഎംകെ നിൽക്കുമെന്നാണ് രാഹുലും കൂട്ടരും കരുതിയത്.
ഇത് തെറ്റിച്ച് ഇന്ന് സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിൽ നിന്ന് വേറിട്ട വഴിയാണ് ഡി.എം.കെ. സ്വീകരിച്ചുവരുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചർച്ചയ്‌ക്കിടെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ, അതിൽ പങ്കെടുക്കാതെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് ഡിഎംകെ മുതിർന്നത്. ഇന്ത്യ സഖ്യത്തിൽ നിന്നുള്ള പിന്മാറ്റത്തിന് ശേഷം, പ്രധാനപ്പെട്ട നിയമനിർമ്മാണ ചർച്ചകളിൽ തനതായ രാഷ്‌ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ പ്രത്യേക അസ്തിത്വം ഉറപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഡിഎംകെയുടെ ഈ മാറ്റം ഭാവിയിൽ വരാനിരിക്കുന്ന നിർണ്ണായക ബില്ലുകളിൽ വലിയ സ്വാധീനം ചെലുത്തിയേക്കാം.
ചർച്ചയ്‌ക്കിടെ പ്രക്ഷോഭകർക്കെതിരായ പോലീസ് അതിക്രമത്തെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിമർശിച്ചപ്പോൾ വേറിട്ട സമീപനമായിരുന്നു ഡിഎംകെടേത്. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പാർട്ടി എംപി ദയാനിധി മാരൻ സർക്കാരിനെ വിമർശിച്ചുവെങ്കിലും അമിത് ഷായെ നേരിട്ട് ലക്ഷ്യം വയ്‌ക്കുന്നതിൽ നിന്ന് വിട്ടുനിന്നു. നേരത്തെ, കോൺഗ്രസുമായി അകലംപാലിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി അവർക്കൊപ്പമുള്ള ഇരിപ്പിടം മാറ്റാൻ ഡിഎംകെ കത്ത് നൽകിയിരുന്നു. ഇത് അനുവദിക്കുകയും ചെയ്തിരുന്നു.
















