India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗങ്ങളോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയാണെന്ന് വരുത്തി തീര്‍ക്കാന്‍ മനുസ്മൃതിയുടെതെന്ന പേരില്‍ പരിഭാഷ ഉന്നയിച്ച രാജ്യസഭാ പ്രതിപക്ഷനേതാവ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് തിരിച്ചടി. ഇന്നത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേദകാലത്തെ ശൂദ്രരുമായി ബന്ധമില്ലെന്ന് ഡോ.അംബേദ്കറുടെ ‘ഹു വേര്‍ ദ ശൂദ്രാസ്’ ഉദ്ധരിച്ച് ഖാര്‍ഗെയ്‌ക്ക് മറുപടി നില്‍കി ബിജെപി എംപി സുധാംശു ത്രിവേദി. ഖാര്‍ഗേയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്ന് രാജ്യസഭാ ചെയര്‍മാന്‍ നീക്കം ചെയ്തു.

പൊതു പരീക്ഷാ ഭേദഗതി ബില്‍ രാജ്യസഭയില്‍ ചര്‍ച്ചചെയ്യവേയാണ് മനുസ്മൃതിയുടെ പരിഭാഷയുമായി ഖാര്‍ഗെ എത്തിയത്. ശൂദ്രവിഭാഗം പഠനം നടത്തിയാല്‍ കാതില്‍ ലോഹം ഉരുക്കി ഒഴിക്കണമെന്നും അക്ഷരം ഉച്ചരിച്ചാല്‍ നാവ് അറുക്കണമെന്നും മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഖാര്‍ഗെ വാദിച്ചു. ഇതിനായി മനുസ്മൃതിയുടെതെന്ന് അവകാശപ്പെട്ട് ഇംഗ്ലീഷ് പരിഭാഷയും വായിച്ചു. ഇത് ഭരണപക്ഷം ഒന്നടങ്കം എതിര്‍ത്തതോടെ സഭ പ്രക്ഷുബ്ധമായി. പരിഭാഷ അംഗീകരിക്കാനാകില്ലെന്നും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താത്ത വരികള്‍ സഭയില്‍ ഉദ്ധരിക്കാനാകില്ലെന്നും ഖാര്‍ഗെയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും സഭാനേതാവ് ജെ.പി. നഡ്ഡ ആവശ്യപ്പെട്ടു.

ഹു വേര്‍ ദ ശൂദ്രാസിലെ ഒന്നാം അധ്യായം ഒന്നാം പേജ് ഖണ്ഡിക മൂന്നില്‍ വേദകാലത്തെ ശൂദ്രരുമായി ഇന്നത്തെ പട്ടികജാതിവിഭാഗങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയട്ടുണ്ടെന്ന് സുധാംശു ത്രിവേദി തിരിച്ചടിച്ചു. മാത്രമല്ല അംബേദ്കറുടെ ‘ദി അണ്‍ടച്ചബിള്‍സ്’ എന്ന പുസ്തകത്തില്‍ മനുവിന്റെ കാലത്ത് തൊട്ടുകൂടായ്‌മ ഉണ്ടായിരുന്നില്ലെന്ന് എഴുതിയിട്ടുണ്ടെന്നും വ്യക്തമാക്കി.

1790ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജായിരുന്ന വില്യം ജോണ്‍സ് തര്‍ജ്ജമ ചെയ്തതെന്ന തരത്തിലുള്ള പുസ്തകമാണ് ഖാര്‍ഗെ വായിച്ചതെന്ന് സുധാംശു പറഞ്ഞു. പരിഭാഷയക്ക് മുമ്പുള്ള മനുസ്മൃതിയുടെ ഒരു പകര്‍പ്പും ലഭ്യമായിട്ടില്ലെന്നും അതിനാല്‍ ഖാര്‍ഗെ വായിച്ച പുസ്തകം യഥാര്‍ത്ഥ പുസ്തകത്തിന്റെ പകര്‍പ്പാണെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പുസ്തകം സാക്ഷ്യപ്പെടുത്തണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഖാര്‍ഗെ അതിന് തയാറായില്ല. ഇതോടെ മനുസ്മൃതി ഉദ്ധരിച്ചുള്ള പ്രസംഗഭാഗം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.