തിരുവനന്തപുരം: കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആവശ്യകതയുടെ കഷ്ടിച്ച് പതിനഞ്ച് ശതമാനം മാത്രം ഭക്ഷ്യവസ്തുക്കളാണ് ഉത്പാദിപ്പിക്കുന്നതെന്നും വി. മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂര്‍ണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണ്. 2012-13ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം കേരളത്തില്‍ 16 ശതമാനം കുടുംബങ്ങളാണ് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ കേരളത്തിലുണ്ടാകാത്തതെന്ന് അദ്ദേഹം പറഞ്ഞു. ശരാശരി കൃഷിഭൂമി ഏറ്റവും കുറവായിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലെ കാര്‍ഷിക ഉത്പന്നങ്ങളെ മാര്‍ക്കറ്റ് ഐറ്റമായി ബ്രാന്‍ഡ് ചെയ്ത് വിപണിലെത്തിക്കാന്‍ സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ കര്‍ഷകന് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുതകുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഫസല്‍ ബീമ യോജന ഇന്‍ഷുറന്‍സ്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സഭയില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷനും സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഷാജി രാഘവന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. രഞ്ജിത്, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപനസഭ കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. ഷാജി രാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.വി. രാമചന്ദ്രന്‍, രാംദാസ് മണലേരി, സംസ്ഥാന ഉപാധ്യക്ഷന്മാരായ ഗോപന്‍ ഗ്രാമം, സജീവന്‍ അമ്പാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















