തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴി മാധ്യമ സൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത 2024 ഏപ്രിലിൽ ഇ.ഡിക്ക് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
വീണ വിജയന്റെ എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനുമായുള്ള അടുപ്പമാണ് പണം നൽകാൻ കാരണമെന്നുമാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനും കുടുംബത്തിനും എതിരായ ഈ വെളിപ്പെടുത്തൽ രാഷ്‌ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളെ പഴിചാരി പിണറായി രംഗത്ത് എത്തിയത്.
മാധ്യമങ്ങളിൽ ഒരു വാർത്ത വന്നുവെന്നതുകൊണ്ട് കാര്യങ്ങൾ ശരിയാകില്ലെന്നും പി.കെ ശ്രീമതിയുടെ വാർത്ത വന്നതും മാധ്യമങ്ങളിലല്ലേയെന്നുമാണ് പിണറായി വിജയൻ ചോദിക്കുന്നത്. മാധ്യമങ്ങൾക്ക് എന്തെല്ലാം സൃഷ്ടിക്കാം. എത്രകാലമായി ഇത്തരത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അത്തരം സൃഷ്ടികൾക്ക് വല്ല ഫലവും ഉണ്ടാക്കാാൻ സാധിച്ചോ. ഇപ്പോൾ പുറത്തുവന്ന കാര്യത്തിലും വല്ലതും കിട്ടുമോയെന്ന് നിങ്ങൾ കുറച്ചുകാലം നോക്കിക്കോ. ഞാനൊന്നും പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
















