തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളിൽ പൊലിഞ്ഞ 32 പേരുടെ ജീവഹാനിക്ക് കാരണക്കാർ മോട്ടോർ വാഹന വകുപ്പോ പിണറായി വിജയൻ മുൻ സർക്കാരോ? സിഎജി (കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഇന്ന് നിയമസഭയിൽ സമർപ്പിച്ച് 202ധ-2025 വർഷത്തെ ധനവിനിയോഗ വിശകലന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം.
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് വേണ്ടവിധം പരിശോധന നടത്താഞ്ഞതിനെ തുടർന്ന് ‘ഫിറ്റല്ലാത്ത’ 91,477 വാഹനങ്ങൾ മുൻ വർഷങ്ങളിൽ നിരത്തിൽ ഓടി. അവയിൽ 344 വാഹനങ്ങൾ അപകടങ്ങളുണ്ടാക്കി. ആ അപകടങ്ങളിലാണ് 32 പേർക്ക് ജീവൻ നഷ്ടമായത്. ഉത്തരവാദി സംസ്ഥാന മോട്ടോർ വാഹന വകുപ്പോ, വകുപ്പ് നയിച്ച മന്ത്രി കെ.ബി. ഗണേശ് കുമാറോ, ഗണേശ് ഉൾപ്പെട്ട മന്ത്രിസഭയോ, സർക്കാർ നയിച്ച പിണറായി വിജയനോ എന്നതാണ് ഉയരുന്ന ചോദ്യം.
കേരള മോട്ടോർ വാഹന വകുപ്പിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെയും സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും പ്രവർത്തനം സംബന്ധിച്ച വിശകലനത്തിലാണ് സിഎജിയുടെ കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് എല്ലാത്തരത്തിലും കുത്തഴിഞ്ഞതായിരുന്നുവെന്നാണ് റിപ്പോർട്ട് വിശദീകരണം വായിച്ചാൽ വ്യക്തമാകുക. എഡിടിടി എന്ന, 9 ഒാട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് ഉണ്ടാക്കാൻ 37.48 കോടി ചെലവിട്ടു. പക്ഷേ അത് ഫലപ്രദമായില്ല, സാധാരണപോലെയാണ് ഇപ്പോഴും ടെസ്റ്റ്. 47 കോടി പാഴാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.
ഫിറ്റനസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ 91,477 വാഹനങ്ങൾ നിരത്തിൽ ഓടി. രജിസ്റ്ററിങ് അതോറിറ്റിയോ എൻഫോഴ്‌സ്‌മെന്റ് വിഭാഗമോ ഒന്നും ചെയ്തില്ല. ഫീസിനത്തിൽ 47.69 കോടി രൂപ നഷ്ടപ്പെടുത്തിയതുമാത്രമല്ല വിഷയം. ഒരു ലക്ഷത്തിനടുത്ത് ‘അപകടകരമായി റോഡിൽ തലങ്ങും വിലങ്ങും’ ഓടിയത്. അവയിൽ 344 വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിലാണ് 32 പേർ കൊല്ലപ്പെട്ടത്. ഇത് സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
സൗകര്യങ്ങൾ
സർക്കാർ നൽകിയില്ല
ഇതിൽ സിഎജിയുടെ കുറ്റപ്പെടുത്തൽ എത്തിച്ചേരുന്നത് പിണറായി വിജയൻ സർക്കാരിൽത്തന്നെയാണ്. ഫിറ്റനസ് ടെസ്റ്റ് നടത്തേണ്ട എംവിഐ മാർക്ക് ആവശ്യമായ ഉപകരണങ്ങളോ പരിശോധനയ്‌ക്ക് പ്രത്യേക ട്രാക്കകളോ നൽകിയിരുന്നില്ല. സ്പീഡ് ഗവർണർ, ഹെഡ് ലാംപ് ബീമുകൾ, ഹെഡ്‌ലൈറ്റ്, ഹോണുകൾ, ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവയുടെ പരിശോധന നടന്നിട്ടില്ല.
അപകടങ്ങൾ നിരന്തര സംഭവമാകുമ്പോൾ 1620 കോൺട്രാക്ക് കാര്യേജുകളും ചരക്ക് വാഹനങ്ങളും വാഹന നികുതി അടച്ചിട്ടുണ്ടെങ്കിലും സാധുവായ പെർമിറ്റില്ലാതെ ഓടുന്നുവെന്ന് സിഎജി കണ്ടെത്തുന്നു.
ഫിറ്റ്‌നസ് ഇല്ലാതെ
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളില്ലാതെ 6,803 ഗതാഗത വാഹനങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും ഓടുന്നുണ്ട്. 30,948 ഗതാഗതതര വാഹനങ്ങൾ രജ്‌സ്‌ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ നിരത്തിൽ ഓടുന്നുണ്ട്. ഈ വാഹനങ്ങൾക്കൊന്നും ഒരു പിഴയും ചുമത്തിയിട്ടില്ല. 12.18 കോടി രൂപയുടെ നഷ്ടവും ഖജനാവിന് ഉണ്ടായിട്ടുള്ളത്.















