വണ്ടൻമേട്: എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. എല്‍ഡിഎഫ് നേതാക്കളുടെ വായ്‌പാ തിരിച്ചടവിന്റെ മറവിലും ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ സ്റ്റോറിലുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. മുന്‍ ലോക്കല്‍ സെക്രട്ടറിയും കുടുംബവും എടുത്ത 30 ലക്ഷത്തിന്റെ വായ്‌പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്തതായും ഭരണസമിതി അംഗങ്ങളുടെ വേണ്ടപ്പെട്ടവരുടെ വായ്‌പകള്‍ കുറഞ്ഞ തുകയ്‌ക്ക് അടച്ചുതീര്‍ത്തതായും ആരോപണമുണ്ട്.
ബാങ്കിന്റെ കീഴിലുള്ള പുറ്റടിയിലെ മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ മാര്‍ച്ചിലെ കണക്കെടുപ്പില്‍ 13 ലക്ഷത്തിന്റെ തിരിമറി നടന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ളവരില്‍ നിന്നും ജീവനക്കാരില്‍ നിന്നും തുക ഈടാക്കി. എആര്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന കണക്കെടുപ്പില്‍ വീണ്ടും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് എട്ടു കോടി രൂപ നഷ്ടത്തിലാണ്. കേരള ബാങ്ക് വഴി നബാര്‍ഡില്‍ നിന്നും ലഭിച്ച കാര്‍ഷിക വായ്‌പയും വകമാറ്റി ചെലവഴിച്ചു. ബാങ്കില്‍ നിന്ന് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വായ്‌പ 17 കോടിയും കേരള ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്‌പ 19 കോടിയുമാണ്.
അംഗങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള നിക്ഷേപത്തുക ഏഴ് കോടിയാണ്. പ്രദേശവാസികളല്ലാത്ത തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കെത്തുന്നവരെ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 13 ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി കുടിശ്ശികക്കാരനുമാണ്. എല്‍ഡിഎഫ് ഭരിക്കുന്ന തോപ്രാംകുടി സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെപ്പറ്റി ഇന്നലെ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ തട്ടിപ്പിനു പിന്നാലെയാണ് ഇപ്പോള്‍ വണ്ടന്‍മേട് സഹകരണ ബാങ്കിലെ തട്ടിപ്പും വെളിച്ചത്തുവന്നിട്ടുള്ളത്.
















