സമാജവും ദേശവുമാണ് തന്നേക്കാള്‍ വലുത്. അവയ്‌ക്കുവേണ്ടി ഓരോരുത്തരും ജീവിതം സമര്‍പ്പിക്കേണ്ടത് ത്യാഗമല്ല, മറിച്ച് കര്‍ത്തവ്യം മാത്രമാണ് എന്ന് ഗ്രഹിച്ച സംഘസ്വയംസേവകര്‍ തങ്ങളുടെ ജീവിതം കര്‍ത്തവ്യമെന്ന നിലയില്‍ത്തന്നെ സമാജത്തിനും ദേശത്തിനും വേണ്ടി ഉഴിഞ്ഞുവെയ്‌ക്കുന്നു. ആധുനിക കാലത്തില്‍ മുമ്പില്ലാതിരുന്ന ഹിന്ദുമിഷണറിമാരെ അതായത് പ്രചാരകന്മാരെ സംഘശാലയില്‍ക്കൂടി സൃഷ്ടിക്കാന്‍ കഴിയുന്നു. ഇത് പൂജനീയ ഡോക്ടര്‍ജിയുടെ മൗലികമായ സംഭാവനയാണ്. സംഘത്തിനുള്ളില്‍ സര്‍വ്വസാധാരണമായിത്തീര്‍ന്ന, ആശാസ്യമായ മാറ്റം വരുത്തുന്നതായും അനുഭവപ്പെടുന്നു.’ ജീവന്‍ പാഴാക്കി’ എന്ന് മുഖം നോക്കി പറയാന്‍ പണ്ടത്തെപ്പോലെ ആരും മുതിരുന്നില്ല, പോരാ, അതിനപ്പുറം ചെന്ന് അവരെ പരസ്യമായി അനുമോദിക്കാന്‍ മടിക്കുന്നില്ല.
കുറച്ചുവര്‍ഷം മുമ്പ് ബോംബെയ്‌ക്കടുത്തുള്ള ഠാണയിലെ എംപിയായ രാംഭാവു മാല്‍ഗിയുടെ ഏകപുത്രന്‍ ഉന്നതബിരുദം നേടിയതിനുശേഷം പ്രചാരകനാകാന്‍ തീരുമാനിച്ചു. കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നല്ല ഒന്നാന്തരം അനുമോദനയോഗവും യാത്രയയപ്പും ആസൂത്രണം ചെയ്തു. യോഗത്തില്‍ അയാളുടെ പ്രിന്‍സിപ്പാളായിരുന്നു അധ്യക്ഷന്‍. സംഘവുമായി ബന്ധമില്ലാതിരുന്നിട്ടും അദ്ദേഹം തന്റെ ശിഷ്യന്റെ സമാജാര്‍ത്ഥമുള്ള ദൗത്യബോധത്തെ കലവറയില്ലാതെ അനുമോദിക്കുകയും ‘ഇന്നുതൊട്ട് താങ്കള്‍ എനിക്ക് ആദരണീയനായിത്തീര്‍ന്നിരിക്കുന്നു’ എന്ന് വികാരാധീനനായി പറയുകയും ചെയ്തു. ഇതുപോലുള്ള മറ്റൊരു യോഗത്തില്‍ പ്രചാരകന്റെ മുത്തച്ഛന്‍ തന്നെയായിരുന്നു അധ്യക്ഷന്‍. ‘ഇതെന്റെ കുടുംബത്തിന്റെ അപൂര്‍വ്വ ഭാഗ്യമാണെ’ന്ന് ആ വൃദ്ധന്‍ തൊണ്ടയിടറി പറഞ്ഞപ്പോള്‍ അവിടെയിരുന്നവരുടേയും കണ്ണുകള്‍ നിറഞ്ഞു. ഇന്നങ്ങനെ എത്രയെത്ര മുത്തച്ഛന്മാര്‍, അച്ഛന്മാര്‍, അമ്മാമന്മാര്‍, അമ്മമാര്‍! വാസ്തവത്തില്‍ ഇത് വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്കുള്ള സാധാരണക്കാരന്റെ നീക്കമല്ലേ? എന്റെ വീട്ടില്‍ ബുദ്ധനും വിവേകാനന്ദനും ജീവിക്കുന്നതില്‍ വീട്ടുകാരന്‍ അഭിമാനിക്കുന്നു. അതുകൊണ്ടുണ്ടായേക്കാവുന്ന സാമ്പത്തികക്ഷതിയില്‍ വ്യാകുലപ്പെടുന്നില്ല.
ഇതേ ദിശയിലുള്ള മറ്റൊരു വലിയ കാല്‍വെയ്‌പ്പാണ് ബാലാസാഹേബ് ദേവറസ് തന്റെ 1979- ലെ വിജയദശമി സന്ദേശം വഴി മുന്നോട്ടുവച്ചത്. ഉദ്യോഗത്തില്‍ നിന്നും വിരമിക്കാറായ അമ്പതുകാരോട് അദ്ദേഹം പറഞ്ഞു.’ഇതുവരെ നിങ്ങള്‍ വിജയപൂര്‍വ്വം സ്വന്തം ഗൃഹഭാരം നോക്കി. കുട്ടികളൊക്കെ വളര്‍ന്നു കടവുകടന്നു. ഇനിയങ്ങോട്ടുള്ള ഭാരം ഏറ്റെടുക്കാന്‍ പോരുന്നവരുമായി. അതുകൊണ്ട് മുഴുവന്‍ ഭാരവും അവരെ ഏല്‍പ്പിക്കുക. യഥാകാലമോ അതിനുമുമ്പുതന്നെയോ ജോലിയില്‍ നിന്നും വിരമിച്ച് ശേഷിച്ച ജീവിതം സമാജത്തിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുക. തലമുതിര്‍ന്ന പ്രചാരകന്മാരാകുക. നാനാവിധ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഗാര്‍ഹസ്ഥ്യത്തില്‍ നേടിയ പക്വതയും അനുഭവവും ഇനിമേല്‍ സമാജത്തിനുവേണ്ടി തിരിച്ചുവിടുക”.
അതു ചെവിക്കൊണ്ട് അനവധിപേര്‍ പ്രൗഢപ്രചാരകന്മാരായി രംഗത്തിറങ്ങുന്ന പ്രവണത ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. ഗൃഹഭാരം ഇറക്കിവച്ച് സമാജഭാരം ചുമക്കാന്‍ അവര്‍ തലനീട്ടിക്കൊടുക്കുന്നു. ജീവിതത്തിന്റെ കയ്‌പും മധുരവും ആസ്വദിച്ച് ഇരുത്തംവന്ന അവര്‍ നാടൊട്ടുക്ക് നടക്കുന്ന നാനാവിധ സേവന സംരംഭങ്ങള്‍ക്ക് ശക്തമായ താങ്ങാണ്. പലരും സമയത്തിന് മുന്നേതന്നെ പെന്‍ഷന്‍ പറ്റി53, 54 വയസ്സാകുമ്പോഴേക്കും പ്രചാരകന്മാരായി പറഞ്ഞ പ്രവര്‍ത്തനം ഏറ്റെടുക്കുന്നു. അങ്ങനെ ഇന്ന് അരനൂറ്റാണ്ടായി തുടര്‍ന്നുവരുന്ന ബ്രഹ്മചാരി പ്രചാരകന്മാരുടെ കൈകോര്‍ത്തുപിടിച്ച് ഗൃഹസ്ഥപ്രചാരകന്മാരും അണിയിടുന്നു. ചിലര്‍ അവരെ വാനപ്രസ്ഥി പ്രചാരകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോഴാണ് ദേവറസ്ജിയുടെ ആഹ്വാനത്തില്‍ കുടിയിരിക്കുന്ന യുഗാനുകൂലമായ പുതിയ വീക്ഷണം മനസ്സിലാകുന്നത്.
















