ന്യൂദല്‍ഹി: നികുതിയടയ്‌ക്കാതെ രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപിക്കാമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിന് മുകൡ തുക അക്കൗണ്ടിലെത്തിയാല്‍ വരുമാന സ്രോതസ്സ് കാണിക്കേണ്ടിവരും. പഴയ നോട്ടുകള്‍ വന്‍തോതില്‍ ബാങ്കിലെത്തിച്ച് മാറ്റാനാവില്ലെന്നും എത്തുന്ന നോട്ടുകള്‍ക്ക് നികുതിയിളവുണ്ടാകില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
പഴയ നോട്ടുകള്‍ റദ്ദാക്കിയ തീരുമാനത്തോടെ വന്‍തോതില്‍ കള്ളപ്പണം ബാങ്കിംഗ് സംവിധാനത്തിലെത്തുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുമായി പുതിയ തീരുമാനത്തിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ തെരഞ്ഞെടുപ്പുകളുടെ ചെലവ് വലിയ തോതില്‍ കുറയും.
ശരിയായി നികുതിയടക്കുന്നവര്‍ക്ക് വളരെയേറെ സന്തോഷം നല്‍കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. 1978ല്‍ പതിനായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സംഭവവുമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് യാതൊരു സമാനതകളുമില്ല. ഇന്നത്തെ ഭാരത സാമ്പത്തിക രംഗം വളരെയേറെ വത്യസ്ഥമാണ്.
കറന്‍സിയില്ലാത്ത സാമ്പത്തികരംഗമായി ഭാരതത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് കേന്ദ്രതീരുമാനം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും പുതിയ തീരുമാനം പ്രയോജനകരമാകും. വലിയ നോട്ടുകള്‍ പിന്‍വലിച്ച നടപടി അന്തര്‍ദ്ദേശീയ തലത്തില്‍ ഭാരതത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കും. രാജ്യത്തിന്റെ സമ്പദ്‌രംഗത്തെ ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ലക്ഷ്യമെന്നും ജയ്റ്റ്‌ലി പറഞ്ഞു.
കറന്‍സി ഇടപാടുകള്‍ പരമാവധി ഇല്ലാതാക്കി ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള നടപടിയാണിത്. രാജ്യത്തെ സാമ്പത്തികരംഗത്തിന് സുതാര്യത കൈവരുകയാണെന്നും വെങ്കയ്യ പറഞ്ഞു.
















