2026-ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ രണ്ട് ഏഷ്യന്‍ ഭരണാധികാരികളുടെ നീക്കങ്ങള്‍ ആഗോള നയതന്ത്ര രംഗത്ത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടും സന്ദര്‍ശിച്ച് ഭാരതത്തിന്റെ തന്ത്രപരമായ സ്വാധീനം ശക്തമാക്കുമ്പോള്‍ മറുവശത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തലസ്ഥാനമായ ബീജിങ്ങില്‍ തന്നെ തുടരുന്നു.
ഇതുവരെയായി ഉത്തരകൊറിയയില്‍ മാത്രം ഷി സന്ദര്‍ശിച്ചപ്പോള്‍ പതിമൂന്ന് രാജ്യങ്ങളുമായി മോദി തന്റെ നയതന്ത്ര കലണ്ടര്‍ ചരിത്രത്തിലെ ഏറ്റവും തിരക്കുപിടിച്ചതാക്കി മാറ്റി. ഫെബ്രുവരിയില്‍ മലേഷ്യ, ഇസ്രായേല്‍ സന്ദര്‍ശനങ്ങളോടെയാണ് ഈ യാത്രകള്‍ക്ക് തുടക്കമിട്ടത്. മെയ് മാസത്തില്‍ യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കും ജൂണില്‍ ഫ്രാന്‍സ്, സ്ലൊവാക്യ, സെയ്ഷെല്‍സ് എന്നിവിടങ്ങളിലേക്കും മോദിയുടെ യാത്രകള്‍ നീണ്ടു. ജൂലൈയില്‍ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്‍ഡോ-പസഫിക് പര്യടനത്തോടെയാണ് ഈ ഘട്ടം അദ്ദേഹം പൂര്‍ത്തിയാക്കിയത്.
സൈനിക -സാമ്പത്തിക പ്രതിസന്ധികളില്‍ വലഞ്ഞ് ചൈന
ബീജിങ്ങിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളില്‍ വലിയ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്നും കടുത്ത ആഭ്യന്തര വെല്ലുവിളികള്‍ ഷി നേരിടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഭരണമാറ്റത്തിനോ അട്ടിമറിക്കോ ഉള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സംശയമുയര്‍ത്തുന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യത്തെ സൈന്യത്തിലും ഭരണകൂടത്തിലും അസാധാരണമായ ശുദ്ധീകരണ പ്രക്രിയയാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മുതിര്‍ന്ന ഒന്‍പത് സൈനിക ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം പുറത്താക്കി. ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനായിരുന്ന ജനറല്‍ ഹെ വെയ്ഡോങ്ങിന്റെ പുറത്താക്കലായിരുന്നു ഇതില്‍ ഏറ്റവും ഞെട്ടലുണ്ടാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ പ്രസിദ്ധീകരണങ്ങള്‍ ഇവരെ ‘ദ്രോഹികള്‍’ എന്നും ‘ഒളിഞ്ഞിരിക്കുന്ന അര്‍ബുദ’ങ്ങളെന്നുമാണ് വിശേഷിപ്പിച്ചത്. ചൈനീസ് സൈന്യത്തിനുള്ളില്‍ വലിയ തോതിലുള്ള അധികാര തര്‍ക്കങ്ങളും അവിശ്വാസവും ഉടലെടുക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഈ പുറത്താക്കലുകള്‍.
വായുസേന, കരസേന, സൈബര്‍ സ്‌പേസ് ഫോഴ്‌സ് എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ നിരവധി ജനറല്‍മാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും നീക്കം ചെയ്തു. ഈ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഷി ജിന്‍പിങ് സ്വയം മുന്‍കൈയെടുത്ത് സ്ഥാനക്കയറ്റം നല്‍കിയവരായിരുന്നുവെന്നതാണ് പ്രത്യേകത. പാര്‍ട്ടിയിലെ ശത്രുക്കളെ മാത്രമല്ല സ്വന്തം വിശ്വസ്തരെ പോലും ഷിക്ക് ഭയക്കേണ്ടി വരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളില്‍ സമീപകാലത്തായി ‘കൂട്ടായ നേതൃത്വ’ മെന്ന പ്രയോഗത്തിന് മുന്‍ഗണന നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഷി ജിന്‍പിങ്ങിന്റെ ഏക ഛത്രാധിപത്യ ശൈലിക്ക് ആഭ്യന്തരമായി എതിര്‍പ്പുകള്‍ നേരിടുന്നുണ്ടെന്നതിന്റെ സൂചനയാണിത്. മുന്‍ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗ്, മുന്‍ പ്രതിരോധ മന്ത്രി ലി ഷാങ്ഫു എന്നിവരുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വീശിയടിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ ലക്ഷണങ്ങളാണ്.
മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബാവോ, ലി റുയ്ഹുവാന്‍, മുന്‍ പ്രസിഡന്റ് ഹു ജിന്‍താവോയുമായി ബന്ധമുള്ള കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് (തുവാന്‍പായ്) വിഭാഗം, ഷി ജിന്‍പിങ് പുറത്താക്കിയ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഷിയുടെ അധികാരത്തെ എതിര്‍ക്കുന്ന പ്രധാനികള്‍. ഈ പശ്ചാത്തലത്തില്‍ ഒരു അട്ടിമറി ഭയമുള്ളതുകൊണ്ടാണ് രാജ്യം വിട്ടുപോകാന്‍ ഷി മടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് പുറമെ ചൈന നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഷിയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ചൈനീസ് സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നിനെ താങ്ങിനിര്‍ത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ തകര്‍ച്ചയിലാണ്. വന്‍കിട കമ്പനികള്‍ ഒന്നൊന്നായി തകരുകയും ബാങ്കുകള്‍ പ്രതിസന്ധിയിലാവുകയും ചെയ്തതോടെ സാധാരണക്കാരുടെ സമ്പാദ്യമില്ലാതായി. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ്. വിപണിയിലെ മന്ദതയും ഉപഭോക്തൃ ആത്മവിശ്വാസക്കുറവും മൂലം രാജ്യം കടുത്ത വിലത്തകര്‍ച്ചയെ നേരിടുന്നു. അമിത ആഭ്യന്തര ഉല്‍പ്പാദനം രേഖപ്പെടുത്തുന്നുണ്ടെങ്കിലും അത് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങള്‍ ദൈനംദിന ചിലവ് കുറയ്‌ക്കുന്നു. ഇതിനെയെല്ലാം മറികടക്കാന്‍ വിദേശ വിപണികളിലേക്ക് ചൈന അമിതമായി കയറ്റിയയക്കുന്നത് യൂറോപ്യന്‍ യൂണിയന്‍, യുഎസ് അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കി.
ആഗോള കമ്പനികള്‍ ‘ചൈന പ്ലസ് വണ്‍’ നയം സ്വീകരിച്ച് തങ്ങളുടെ നിര്‍മാണ യൂണിറ്റുകളും നിക്ഷേപങ്ങളും ഭാരതം, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ആഭ്യന്തര, വിദേശ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ച 2022-ന് ശേഷമുള്ള ഏറ്റവും വലിയ താഴ്ചയിലേക്ക് ഇടിഞ്ഞു. 4.3 ശതമാനമാണ് വളര്‍ച്ച. മുന്‍പാദത്തില്‍ 5% വളര്‍ന്നിരുന്നു. ജൂണ്‍ പാദത്തില്‍ 4.5% വളരുമെന്ന പ്രവചനങ്ങളും പാളി.
ആഗോളരംഗത്ത് മുന്നേറി ഭാരതം
ചൈനയുടെ സാമ്പത്തിക തകര്‍ച്ചയും ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരതയും നയതന്ത്ര കുതിപ്പും ഒരേ സമയത്താണ് സംഭവിക്കുന്നതെന്നത് ബീജിങ്ങിനെ അസ്വസ്ഥമാക്കുന്നു. അമേരിക്കയുമായുള്ള സാങ്കേതിക-വ്യാപാര യുദ്ധം സെമികണ്ടക്ടര്‍ മേഖലയില്‍ ചൈനയ്‌ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. എന്നാല്‍ ന്യൂദല്‍ഹിക്ക് ഇത് വലിയൊരവസരം തുറന്നു നല്‍കി. ഈയൊരു അനുകൂല സാഹചര്യത്തിലാണ് മോദി ഭാരതത്തിന്റെ നയതന്ത്ര സ്വാധീനം അതിവേഗം വിപു
ലീകരിക്കുന്നത്.
ഇതിനായി പരമ്പരാഗതമായി ചൈനയുമായി അടുത്ത സാമ്പത്തിക ബന്ധം പുലര്‍ത്തിയിരുന്ന രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി തന്റെ നയതന്ത്ര യാത്രകള്‍ വ്യാപിപ്പിച്ചു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിലും ആഗോള വിതരണ ശൃംഖലകളില്‍ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിലും ഈ യാത്രകള്‍ വലിയ പങ്കുവഹിച്ചു. പ്രതിരോധ സഹകരണം, സുരക്ഷിതമായ വിതരണ ശൃംഖലകള്‍, സെമികണ്ടക്ടര്‍ നിര്‍മാണ പങ്കാളിത്തം, സമുദ്ര സുരക്ഷ എന്നിവയ്‌ക്കാണ് തന്റെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മുന്‍ഗണന നല്‍കിയത്.
ഓസ്ട്രേലിയ, ഫ്രാന്‍സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ തന്ത്രപരമായ പങ്കാളിത്തം ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ്. ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ നിന്ന് വ്യത്യസ്തമായി പരസ്പര വിശ്വാസത്തിലും സാങ്കേതിക കൈമാറ്റത്തിലും അധിഷ്ഠിതമായ ഒരു പുതിയ നയതന്ത്ര മാതൃകയാണ് ഭാരതം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത് ആഗോളതലത്തില്‍ ഭാരതത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും വലിയൊരു ശക്തിയായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ഭാരതത്തിന്റെ ഈ ജയഭേരിക്കു പിന്നില്‍ വെറും സന്ദര്‍ശനങ്ങള്‍ മാത്രമല്ല. മറിച്ച് കൃത്യമായ ആസൂത്രണത്തോടെയുള്ള ആഭ്യന്തര നയങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ പി.എല്‍.ഐ (Production Linked Incentive) പദ്ധതികളും, അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ഭദ്രമാക്കി. ലോകരാജ്യങ്ങള്‍ ചൈനയ്‌ക്ക് ബദലായി മറ്റൊരു വിശ്വസ്ത പങ്കാളിയെ തിരഞ്ഞ വേളയിലാണ് ഭാരതം ഡിജിറ്റല്‍ വിപ്ലവത്തിലൂടെയും സുസ്ഥിരമായ ജനാധിപത്യ ഭരണക്രമത്തിലൂടെയും വിശ്വാസ്യത തെളിയിച്ചത്. ഇത് ആഗോള വിതരണ ശൃംഖലയിലുള്ള ചൈനീസ് മേധാവിത്വത്തിന് ഇളക്കം തട്ടുവാന്‍ മാത്രമല്ല അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തെ ഒരു അനിവാര്യ ശക്തിയായി ഉയര്‍ത്തുകയും ചെയ്തു.
ചുരുക്കത്തില്‍, ചൈന നേരിടുന്ന ആഭ്യന്തര അസ്വസ്ഥതകളും കടുത്ത സാമ്പത്തിക തകര്‍ച്ചയും അവരെ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ തളച്ചിടുമ്പോള്‍ ഭാരതം ആഗോള വേദിയില്‍ നിറസാന്നിധ്യമാവുകയാണ്. സൈനിക അസ്വാരസ്യങ്ങളിലൂടെയും അട്ടിമറി ഭീതിയുടെയും നിഴലില്‍ ബീജിങ് പ്രതിസന്ധിയിലാവുമ്പോള്‍ തുറന്ന നയതന്ത്രത്തിലൂടെയും സാമ്പത്തിക സുസ്ഥിരതയിലൂടെയും ലോകത്തിന്റെ വിശ്വസ്ത മിത്രമായി മാറാന്‍ ന്യൂദല്‍ഹിക്ക് സാധിക്കുന്നു. ആഭ്യന്തര പ്രതിസന്ധികള്‍ ഒരു വന്‍ശക്തിയെ എങ്ങനെ തളര്‍ത്തുമെന്നതിന് ചൈനയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സുസ്ഥിരതയും ഒരു രാജ്യത്തിന് എങ്ങനെ കുതിച്ചുചാട്ടം സമ്മാനിക്കുമെന്ന് ഭാരതവും ലോകത്തിന് മുന്നില്‍ തെളിയിക്കുന്നു.
















