എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം ശ്രീരാമന് പറഞ്ഞു ”മാരുതി പറഞ്ഞതാണ് ഏറ്റവും ശരിയായ കാര്യം. രാജാവായാല്‍ ആശ്രിതന്മാരെ എല്ലാവിധത്തിലും രക്ഷിക്കണം. പട്ടിയോ ചണ്ഡാളനോ ആണെങ്കില്‍ കൂടി ആശ്രയിക്കുന്നവര്‍ക്ക് അഭയം നല്‍കണം. അതു ചെയ്തില്ലെങ്കില്‍ ബ്രഹ്മഹത്യ ചെയ്തതിനു തുല്യമാണ്. ആശ്രിതന്മാരെ രക്ഷിക്കുന്നത് അശ്വമേധയാഗം നടത്തുന്നതിനുതുല്യവുമാണ് എന്നാണ് വേദശാസ്ത്രങ്ങള്‍ ചൊല്ലുന്നത്.
ഞാനൊരു കഥ പറയാം:
പണ്ടൊരുകാട്ടില്‍ ഒരു വൃക്ഷത്തില്‍ ഒരു പ്രാവും അവന്റെ ഭാര്യയും കൂടുകെട്ടി സന്തോഷത്തോടെ വസിച്ചിരുന്നു. ഒരുനാള്‍ ഒരു വനവേടന് വന്ന് അമ്പെയ്ത് കപോതിയെ കൊന്നു. തന്റെ ഭാര്യയെ വേടന് കൊന്നതില്‍ ദുഃഖിതനായ കപോതം വൃക്ഷക്കൊമ്പിലിരിക്കുമ്പോള് വലിയൊരു കാറ്റും മഴയുമുണ്ടായി. വേടന് എയ്തുവീഴ്ത്തിയ കപോതിയേയും കൈയിലെടുത്ത് മരച്ചുവട്ടില്‍ അഭയംനേടി. വിശപ്പുകൊണ്ടും തണുപ്പുകൊണ്ടും വിഷമിക്കുന്ന വേടനെക്കണ്ട് ആണ്‍പ്രാവിനെ അലിവുതോന്നി.
അതുവേഗം പറന്നുപോയി. കുറച്ചു തീകൊണ്ടുവന്നുകൊടുത്തു. വേടന് ഉണക്കച്ചുള്ളികള്‍ കത്തിച്ച് പെണ്‍പ്രാവിനെ ചുട്ടുതിന്നു. വിശപ്പുമാറാതെ അവന് തളര്ന്നിരിക്കുന്നതുകണ്ട് ആ കപോതം സ്വയം തീയിലേക്കു ചാടി വേടനു ഭക്ഷണമായി. ആ പ്രാവു കാണിച്ച ആശ്രിതരക്ഷണമെങ്കിലും നമുക്കുവേണ്ടേ?
പിന്നെ ഒരുകാര്യം കൂടി മനസ്സിലാക്കുവിന്‍. എന്നെ ചതിക്കുന്നതിന് ആരും തന്നെയില്ല. ലോകപാലകന്മാരെയും ഈ കാണായ ലോകങ്ങളെ മുഴുവനും നിമിഷനേരം കൊണ്ട് സൃഷ്ടിച്ച് രക്ഷിക്കുന്നതിനും സംഹരിക്കുന്നതിനും എനിക്കൊരു പ്രയാസവുമില്ല. പിന്നെ ഞാനാരെ ഭയപ്പെടണം? എന്റെ നിയമം പറയാം. ആരായാലും ഒരു തവണ എന്നെ ശരണം പ്രാപിച്ച് ഞാനിതാ അങ്ങയുടേതാണ് എന്ന് അഭയം തേടുന്നവനെ ഞാന്‍ സകല ജീവികളില്‍നിന്നും നിര്‍ഭയനാക്കും. സുഗ്രീവാ വിഭീഷണനെ കൂട്ടിക്കൊണ്ടുവരിക.
സുഗ്രീവന് വിഭീഷണനെ കുട്ടിക്കൊണ്ടുവന്നു. ഭഗവാന് രാമന്റെ പദങ്ങളില്വീണ് ദണ്ഡനമസ്ക്കാരം ചെയ്തുകൊണ്ട് വിഭീഷണന് സ്തുതിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: