ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വേ. നഗരങ്ങള്‍ക്കിടയിലുള്ള രാത്രികാല യാത്രയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്നാണ് റെയില്‍വേയുടെ നീക്കം. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ചെടുത്ത ഓറഞ്ച്, ഗ്രേ നിറങ്ങളിലുള്ള പുതിയ ട്രെയിൻ കെഎസ്ആർ ബെംഗളൂരുവിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും (സിഎസ്എംടി) ഇടയിൽ ഓടും. രാജ്യത്തെ ഇത്തരത്തിലുള്ള രണ്ടാമത്തെ ട്രെയിനാണിത്. 2026 ജനുവരിയിൽ ആരംഭിച്ച ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ഹൗറയ്‌ക്കും കാമാഖ്യയ്‌ക്കും ഇടയിൽ സർവീസ് നടത്തുന്നുണ്ട്.
നിലവില്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയത്തില്‍ ആറ് മണിക്കൂര്‍ വരെ കുറയ്‌ക്കാന്‍ ഈ അതിവേഗ ട്രെയിനുകള്‍ക്ക് സാധിക്കുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉല്‍പ്പാദനം റെയില്‍വേ വേഗത്തിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 2026 ഡിസംബറോടെ ഇത്തരത്തിലുള്ള 12 പുതിയ ട്രെയിനുകള്‍ കൂടി പാളത്തിലിറങ്ങും. രാജ്യത്തെ പ്രധാന റൂട്ടുകളില്‍ മികച്ച യാത്രാസൗകര്യവും വേഗതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഈ നീക്കം.
















