കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ പനിഹത്ത് മണ്ഡലത്തിലേക്കാണ്. ബിജെപി സ്ഥാനാര്‍ത്ഥി രത്‌ന ദേബ്‌നാഥ്, ആര്‍ജി കര്‍ ഇരയുടെ അമ്മ.
അകാലത്തില്‍ നഷ്ടപ്പെട്ട മകള്‍ക്ക് നീതിക്കായി, രാഷ്‌ട്രീയ പോരാട്ടത്തിന് ഇറങ്ങിയതാണീ അമ്മ. അവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന സാരിയില്‍ ഞങ്ങളുടെ നട്ടെല്ല് വില്‍പനക്കുള്ളതല്ലെന്ന് നെയ്തും വെച്ചിട്ടുണ്ട്, അധികാരത്തിലെത്തിയാല്‍ ആര്‍ക്കുമുന്നിലും മുട്ടുവളയ്‌ക്കാതെ നീതിക്കായി പോരാടുമെന്ന് മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും രത്‌ന നല്‍കുന്ന വാഗ്ദാനം കൂടിയാണിത്.
ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും മകളെ വളര്‍ത്തി ഇഷ്ടാനുസരണം ഡോക്ടറാക്കി. 31 വയസുവരെ തനിക്കൊപ്പമുണ്ടായിരുന്ന, ഇനിയുള്ള ജീവിതത്തിന് താങ്ങാകുമെന്ന് കരുതിയ മകളെയാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നഷ്ടമായത്. 2024 ആഗസ്ത് ഒന്നിനാണ് രത്‌നയ്‌ക്ക് മകളെ നഷ്ടപ്പെടുന്നത്. മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്ത അവരിലെ മാതൃത്വത്തെ തളര്‍ത്തുന്നതായിരുന്നു. എന്നിട്ടും മകള്‍ക്കായി നീതി തേടി മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണുന്നതിനായി ഭരണകക്ഷിയായ ടിഎംസി നേതാക്കളെ പലരേയും സമീപിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത് പകരം പലരും കേസിന് പുറകേ പോകരുതെന്ന് താക്കീത് നല്‍കി, നഷ്ടപരിഹാരം വെച്ചുനീട്ടി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. പിന്നയത് ഭീഷണിയായി. പൊന്നുപോലെ വളര്‍ത്തിയ മകളെ നഷ്ടപ്പെട്ടു, ഇനിയെന്താണ് നഷ്ടപ്പെടാന്‍… അവള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഈ ജന്മം ശാന്തി ലഭിക്കില്ലെന്നായിരുന്നു ഇവര്‍ക്ക് രത്‌നയും ഭര്‍ത്താവ് ശേഖര്‍ രഞ്ജന്‍ ദേബ്‌നാഥും നല്‍കിയ ഉറച്ച മറുപടി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരിച്ചു നല്‍കി. കേസ് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. സിബിഐ അന്വേഷണത്തിലാണ് കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ പിടികൂടിയത്.
തന്റെ പ്രധാന ശത്രു മമത ബാനര്‍ജിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രത്‌ന തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. മമത ഒരു സ്ത്രീയാണ്, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്, എന്റെ മകള്‍ക്ക് നീതി നല്‍കാന്‍ സാധിക്കുമായിരുന്നു. എന്തുകൊണ്ടാണ് മമത അവളെ രക്ഷിക്കാതിരുന്നത്, എന്റെ മകളുടെ ജീവന് അവര്‍ക്ക് ഒരു വിലയുമില്ലേ, രത്‌ന ചോദിക്കുന്നു. നിറകണ്ണുകളോടയല്ലാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളൊന്നും അവര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ടിഎംസിയും മമതയും ഈ കണ്ണുനീരിനെ രാഷ്‌ട്രീയ തന്ത്രമെന്ന് ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ക്ക് അറിയാം, ആ അമ്മയ്‌ക്കുള്ളിലെ സംഘര്‍ഷങ്ങള്‍. കയറി ഇറങ്ങുന്ന ഓരോ വീടുകളിലും എന്റെ മകള്‍ക്കുണ്ടായത് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ, സംസ്ഥാനത്ത് സ്ത്രീസുരക്ഷയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും രത്‌ന പറയുമ്പോഴും ഉള്ളുലയുന്നുണ്ട്.
ബംഗാളില്‍ ആയിരക്കണക്കിന് ഇരകളുണ്ട്. ഭരണകക്ഷിയായ ടിഎംസി മൂലം ദുരിതമനുഭവിക്കുന്നവരുണ്ട്. രാഷ്‌ട്രീയ അധികാരമുണ്ടെങ്കില്‍ മാത്രമേ നീതി നേടിയെടുക്കാന്‍ കഴിയൂ. ടിഎംസി ഭരിക്കുന്ന ബംഗാളില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നില്ല. നീതി നിഷേധിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ടിഎംസി നടത്തുന്ന കാടത്തെ ഭരണം അവസാനിപ്പിക്കണം, അതിനായുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നും രത്‌ന പറഞ്ഞു. മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല, മകളെ നഷ്ടപ്പെട്ട അമ്മയുടെ, നീതി നിഷേധിച്ച അധികാരികളോടുള്ള പ്രതിഷേധമാണിത്, ഇനിയും തുടരും.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ രത്‌ന ദേബ് നാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ വണങ്ങിയപ്പോഴും മകളുടെ ഓര്‍മയില്‍ രത്‌നയുടെ ചുണ്ടുകള്‍ വിതുമ്പി, എന്നാല്‍ കാലുകള്‍ ഇടറിയില്ല. മകള്‍ക്ക് വേണ്ടി പോരാടാനിറങ്ങിയാണ് ഈ അമ്മ. അവരുടെ ജീവിതലക്ഷ്യമാണിത്. വളര്‍ത്തി ഡോക്ടറാക്കിയ മകളെയാണ് ടിഎംസി ഇല്ലാതാക്കിയത്. മകളുടെ നീതിക്കായി, സ്ത്രീകള്‍ക്കായി രത്‌നയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് മോദി ജനങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി അഭ്യര്‍ത്ഥിച്ചു.
പനിഹത്ത് ടിഎംസിയുടെ സിറ്റിങ് മണ്ഡലമാണ.് ഇവിടെ വലിയ സ്വാധീനമാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ഇന്നിവിടെ നടക്കുന്നത് ഒരു രാഷ്‌ട്രീയ പോരാട്ടമല്ല, നീതിക്കായുള്ള പോരാട്ടമാണ്. ഇന്ന് പനിഹത്തിലെ ഓരോ ആളുകള്‍ക്കും രത്‌നയെ പരിചിതമാണ്, അവര്‍ ജയിക്കണമെന്നാണ് ഓരോ ജനമനസിലും. ഇരയുടെ അമ്മയെന്ന പേരില്‍ മുഖം മറയ്‌ക്കപ്പെട്ട അവര്‍ അതെല്ലാം മാറ്റി. പുറംലോകത്തേക്ക് വന്നത് എന്തിനെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. കണ്ണുനീരിന്റെ അകമ്പടിയോടെ, വിറയ്‌ക്കുന്ന കൈകളുമായി മാത്രമേ ഇവരോട് സംസാരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പലരുടേയും മനസില്‍ ഇനിയും മറവിക്ക് വിട്ടുകൊടുക്കാത്ത ഒരു അമ്മയും മകളുമുണ്ട്, മകളുടെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന ആ അമ്മയുടേയും ചിത്രമുണ്ട്. അവര്‍ക്ക് നീതി ലഭിക്കണം. രത്‌ന ദേബ്‌നാഥ് ജയിക്കണമെന്നാണ് ഇന്ന് പനിഹത്തിലെ ഓരോ അമ്മയുടേയും മനസില്‍. വോട്ടര്‍മാര്‍ പിന്തുണ വാഗ്ദാനം ചെയ്താലും അതികഠിനമായ ചൂടിനെ അവഗണിച്ച് മുഴുവന്‍ സമയവും പ്രചരണത്തിലാണ്. അടിപതറാതെ, വീണ്ടും വീണ്ടും ആളുകളെ കണ്ട് വോട്ടുറപ്പിക്കുകയാണ് രത്‌ന.
















