വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
തൃശൂർ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്നും നാളെയും (ഏപ്രിൽ 26, 27) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പൂരത്തോടനുബന്ധിച്ച് പാർക്കിങ് സുഗമമാക്കാൻ ‘വഴികാട്ടി’ ഡിജിറ്റലൈസ്ഡ് വെഹിക്കിൾ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തിയതായും സിറ്റി പോലീസ് അറിയിച്ചു. പൂരത്തിന് വേണ്ടി പോലിസ് ഏർപ്പെടുത്തിയ 30 പാർക്കിങ് സ്ഥലങ്ങൾ ക്യൂആർ കോഡ് വഴി സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴി പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്യൂആർ കോഡ് സ്കാൻ ചെയ്താൽ 30 പാർക്കിങ് സ്ഥലങ്ങളും അവിടേക്കുള്ള ലൊക്കേഷനും ലഭിക്കുന്നതാണ്. കൂടാതെ, സിറ്റി പോലീസ് രൂപകൽപന ചെയ്ത ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ നമ്പറും ഡ്രൈവറുടെ മൊബൈൽ നമ്പറും റജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്ത വിവരവും പാർക്ക് ചെയ്ത സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷനും ലഭിക്കുന്നതാണ്.
സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുന്നാഥ ക്ഷേത്ര പരിസരത്തും ഏപ്രിൽ 27ന് പകൽപൂരം കഴിയുന്നത് വരെ പാർക്കിങ് അനുവദിക്കുന്നതല്ല. പാലിയേക്കര ടോൾ പ്ലാസ വഴി തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തലോർ ബൈപ്പാസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോർ – ഒല്ലൂർ – കുരിയച്ചിറ – മുണ്ടുപ്പാലം – ശക്തൻ സ്റ്റാൻഡ് വഴിയും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മനോരമ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം–കുരിയച്ചിറ–ഒല്ലൂർ വഴി തലോർ ബൈപ്പാസിലൂടെയും സഞ്ചരിക്കണം. ഗുരുവായൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കേക്കോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ വഴിയും പോകേണ്ടതാണ്.
















