ജനാധിപത്യത്തിലെ അധികാര വികേന്ദ്രീകരണത്തെ പുനര്‍നിര്‍ണ്ണയിക്കുന്ന ചരിത്രപരമായ മാറ്റമാണ് 2023ല്‍ ഭാരതം പാര്‍ലമെന്റില്‍ പാസാക്കിയ ഭരണഘടനാ 106-ാം ഭേദഗതി ആക്ട് അഥവാ നാരീ ശക്തി വന്ദന്‍ അധിനിയം. രാജ്യത്തെ സ്ത്രീകളുടെ മുന്നേറ്റത്തില്‍ ഏറ്റവും ശക്തമായ അധ്യായങ്ങളിലൊന്ന് സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തമാണ്. സ്വാതന്ത്ര്യ സമരം പുരുഷന്മാരുടെ കഥ മാത്രമല്ല. അതൊരു അമ്മയുടെ ധൈര്യവും, സഹോദരിയുടെ ആത്മവിശ്വാസവും മകളുടെ ത്യാഗവും ചേര്‍ന്ന ചരിത്രമാണ്.
രാജ്ഞി എന്നതിലുപരി സൈനികയും വിപ്ലവ പ്രതീകവുമായിരുന്ന റാണി ലക്ഷ്മിഭായി പറഞ്ഞത് ”ഞാന്‍ എന്റെ ഝാന്‍സി വിട്ടുകൊടുക്കില്ല എന്നായിരുന്നു. ആ വാക്കുകള്‍ ഇന്നും നമ്മുടെ ഹൃദയത്തില്‍ ജ്വലിക്കുന്നു. സ്വാതന്ത്ര്യ സമര നേതാവും കവിയിത്രിയുമായ സരോജിനി നായിഡു സ്ത്രീകള്‍ക്ക് സ്വരവും ശക്തിയും നല്‍കി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയ അരുണ അസിഫ് അലി, വിദേശത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ഭിക്കാജി ഗാമ, ചിറ്റഗോങ് വിപ്ലവത്തില്‍ പങ്കെടുത്ത കല്‍പ്പന ദത്ത തുടങ്ങി എത്രയോ മഹിളാരത്‌നങ്ങള്‍ അവരുടെ ജീവനും ജീവിതവും സമര്‍പ്പിച്ച പുണ്യഭൂമിയാണ് നമ്മുടെ നാട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ സ്ത്രീസമൂഹത്തിനു ലഭിച്ച ഉണര്‍വ്വ് പല മേഖലകളിലും ശ്രദ്ധേയമായി. സ്ത്രീകള്‍ക്ക് രാഷ്‌ട്രീയബോധം വര്‍ധിച്ചു, സാമൂഹിക ബഹുമാനം വര്‍ധിച്ചു, വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലകളിലും പ്രാതിനിധ്യം വര്‍ധിച്ചു. അങ്ങനെ ചരിത്രത്തോടൊപ്പം ഇന്ത്യന്‍ സ്ത്രീകള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
ഭാരതത്തിലെ ജനാധിപത്യത്തിന്റെ ശക്തി അതിന്റെ ഉള്‍ക്കൊള്ളലിലാണ്. എന്നാല്‍ സ്ത്രീകളുടെ രാഷ്‌ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന നാരീശക്തി വന്ദന്‍ അധിനിയത്തിന്റെ നടപ്പാക്കല്‍ വീണ്ടും തടയപ്പെട്ടത് ഈ അടിസ്ഥാന മൂല്യത്തോടുള്ള വെല്ലുവിളിയായി. ഭരണഘടനാ അസംബ്ലിയില്‍ 385 പേരില്‍ 15 പേര്‍ വനിതകളായിരുന്നു എന്നു സന്തോഷത്തോടെ പറയുമ്പോഴും, സ്ത്രീ പ്രാതിനിധ്യം 3.9 ശതമാനം മാത്രമായിരുന്നു എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. ആദ്യമായി വനിതാ സംവരണ ബില്‍ 1996ല്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് 1998, 1999, 2003 എന്നീ വര്‍ഷങ്ങളിലും ഇത് അവതരിപ്പിച്ചെങ്കിലും ശക്തമായ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ കാരണം പാസാകാതെ പോയി. 2010 ല്‍ രാജ്യസഭയില്‍ ബില്‍ പാസായെങ്കിലും, ലോക്‌സഭയില്‍ പരിഗണിക്കപ്പെടാതെ കാലഹരണപ്പെട്ടു. ഈ ചരിത്രം വ്യക്തമാക്കുന്നത് സ്ത്രീകളുടെ രാഷ്‌ട്രീയാവകാശങ്ങള്‍ പലതവണ രാഷ്‌ട്രീയ കുബുദ്ധികളുടെ കണക്കുകൂട്ടലുകള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ്.
ലോക്‌സഭയില്‍ സ്ത്രീപ്രാതിനിധ്യം ഏതാണ്ട് 14 ശതമാനം മാത്രമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. അന്താരാഷ്‌ട്ര സംഘടനയായ ‘ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്റെ’ കണക്കു പ്രകാരം സ്ത്രീകളുടെ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ ഇന്ത്യ 146-ാം സ്ഥാനത്താണ്. ചില ചെറിയ രാജ്യങ്ങള്‍ പോലും 40-50 ശതമാനം വരെ സ്ത്രീകളെ രാഷ്‌ട്രീയ പ്രതിനിധികളായി ഉള്‍പ്പെടുത്തിയപ്പോള്‍ നമ്മുടെ രാജ്യം ഇപ്പോഴും പിന്നോക്കം നില്‍ക്കുന്നത് ഗൗരവതരമായ വിഷയമാണ്.
106-ാം ഭേദഗതി (നാരി ശക്തി വന്ദന്‍ അധിനിയം, 2023) ഈ മാസം 16ന് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നിയമമായി. ഈ നിയമത്തിന്റെ നടപ്പിലാക്കല്‍ 2013നു ശേഷമുള്ള ആദ്യ സെന്‍സസിനും അതിനുശേഷമുള്ള മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും വിധേയമായിരിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പാള്‍, യുക്തിഭദ്രതക്ക് തെല്ലും ഇടമില്ലാതെ അന്ധമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വനിതാ ബില്ലിനെതിരെ രംഗത്തുവന്നത്. 131-ാം ഭരണഘടനാ ഭേദഗതി ബില്‍, 2026, മറ്റു ബില്ലുകളായ കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2026, മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍, 2026 എന്നിവ പാര്‍ലമെന്റില്‍ പാസാക്കാന്‍ സമ്മതിക്കാതെ ഇരട്ടത്താപ്പ് കാണിച്ച ഇന്‍ഡി മുന്നണി, രാജ്യത്തെ സ്ത്രീകള്‍ക്കൊപ്പമാണെന്ന് തങ്ങളെന്നു വീണ്ടും വീണ്ടും കളവു പറയുന്നു.
1971ലെ സെന്‍സസ് പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്കുള്ള സീറ്റ് വിഭജനം കണക്കാക്കിയിരുന്നത്. 1976ല്‍ അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ 42-ാം ഭേദഗതിയിലൂടെയും, 2001ല്‍ 84-ാം ഭേദഗതിയിലൂടെയും 2026 വരെ മണ്ഡല പുനര്‍നിര്‍ണ്ണയം മരവിപ്പിക്കപ്പെട്ടു. 131-ാം ഭേദഗതി പാസാക്കാത്തതിനാല്‍ നിലവിലുള്ള ഈ മരവിപ്പിക്കല്‍ അവസാനിക്കുകയും, 2027 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തേണ്ടിവരികയും ചെയ്യും. ദക്ഷിണേന്ത്യയെ സംബന്ധിച്ച് മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസാകാതെ പോയത് ഗുണകരമല്ല എന്നു മാത്രമല്ല പുതിയ സെന്‍സസ് ഫലം വന്നുകഴിഞ്ഞാല്‍ ഭരണഘടനയുടെ 81, 82, 330 എ വകുപ്പുകള്‍ പ്രാബല്യത്തില്‍ വരികയും ജനസംഖ്യാ അടിസ്ഥാനത്തില്‍ സീറ്റ് പുനര്‍വിഭജനം നിര്‍ബന്ധമാവുകയും ചെയ്യും. നിലവിലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 20 സീറ്റുകളാണുള്ളത്. അതു 14 ആയി വരെ കുറയാന്‍ സാധ്യതയുണ്ട്.
ജനസംഖ്യ 55 കോടി മാത്രമുണ്ടായിരുന്ന കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ് ഇപ്പോഴും കോണ്‍ഗ്രസ്സും സിപിഎമ്മും ഇവര്‍ക്കൊപ്പമുള്ള മറ്റു രാഷ്‌ട്രീയപാര്‍ട്ടികളും സംസാരിക്കുന്നത് എന്നതാണ് വിചിത്രം. ഇന്ന് രാജ്യത്തെ ജനസംഖ്യ 145 കോടിയാണ്. ഒരു എംപി ശരാശരി 26 ലക്ഷം ജനങ്ങളെ പ്രതിനിധികരിക്കേണ്ടിവരുന്ന സാഹചര്യം സമാനതകളില്ലാത്ത ഒന്നാണ്. 1952ല്‍ ഒരു എംപി ഏകദേശം 7 ലക്ഷം പേരെ പ്രതിനിധീകരിച്ചു എന്നുള്ളതില്‍നിന്നാണ് ഇപ്പോള്‍ ഒരാള്‍ക്ക് 27 ലക്ഷം എന്ന നിലയിലേക്ക് എത്തിയിട്ടുള്ളത്. ലോകരാജ്യങ്ങള്‍ എല്ലാംതന്നെ ജനസംഖ്യാനുപാതികമായി ജനപ്രതിനിധികളെ നിശ്ചയിക്കുമ്പോള്‍, എല്ലാവരുടേയും അരികില്‍ ഭരണസംവിധാനവും സേവനവുമെത്തുക എന്ന ശുദ്ധബുദ്ധിയോടെ ജനാധിപത്യ പ്രക്രിയയയെ ക്രമപ്പെടുത്തിയിരിക്കുന്നതായി കാണാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഹൗസ് ഓഫ് റെപ്രസെന്‍ന്റേറ്റീവ്സില്‍ ഒരാള്‍ക്ക് 7.6 ലക്ഷം പേര്‍ എന്നാണ് കണക്ക്. ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയില്‍ ഒരാള്‍ക്ക് 1.2 ലക്ഷം പേര്‍ എന്നാണ്. ജര്‍മ്മനിയിലെ ബുണ്ടസ്റ്റാഗില്‍ ഒരാള്‍ക്ക് 1.3 ലക്ഷം പേര്‍ എന്നാണ്. പാക്കിസ്ഥാനില്‍ ഒരു എംഎല്‍എക്ക് 7.2 ലക്ഷം പേര്‍ എന്നാണ് കണക്ക്. ഇവിടെ, 131-ാം ഭേദഗതി വന്നിരുന്നെങ്കില്‍ സീറ്റുകള്‍ 543 ല്‍നിന്നും 850 ആയി വര്‍ധിക്കുകയും ഒരു എംപിക്ക് 16,70,588 പേര്‍ എന്ന നിലയിലേക്ക് മെച്ചപ്പെട്ട പ്രാതിനിധ്യ സംവിധാനം വരുകയും ചെയ്യുമായിരുന്നു. 850 സീറ്റുകളില്‍ വനിതാ സംവരണം 33% നിജപ്പെടുത്തുമ്പോള്‍ 280 വനിതകള്‍, രാജ്യത്തെ 50 ശതമാനം വരുന്ന നാരീശക്തിയുടെ നാവായി പാര്‍ലമെന്റില്‍ ഉണ്ടാകുമായിരുന്നു.
സ്ത്രീ ശാക്തീകരണം വാക്കുകളില്‍ മാത്രം പരിമിതപ്പെടുത്താതെ പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ട സമയമാണിത്. സ്ത്രീകളുടെ രാഷ്‌ട്രീയ പങ്കാളിത്തം വര്‍ധിക്കുന്നത് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കു നിര്‍ണായകമാണ്. പഠനങ്ങള്‍ കാണിക്കുന്നത്, സ്ത്രീകള്‍ കൂടുതല്‍ പങ്കാളികളാകുന്ന ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വപരവും, ജനക്ഷേമപരവുമാണെന്നാണ്. സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏകോപനം അനിവാര്യമാണ്. അതിനുവേണ്ടി മോദി സര്‍ക്കാര്‍ തുറന്നിട്ട വാതായനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുല്‍ഗാന്ധിയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് കുടപിടിച്ച് കൊട്ടി അടക്കുകയാണു ചെയ്തത്. 50% സീറ്റ് വര്‍ധന എന്ന സദുദ്ദേശ നിലപാടിനെപ്പോലും അവഗണിച്ച് ഏതു രീതിയിലും സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ ഉള്‍പ്പെടെ ശ്രമിച്ചത്.
2014ല്‍ സംരംഭകത്വം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ വലിയതാതില്‍ സ്ത്രീ മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കപ്പെടുമ്പോള്‍ 280 വനിതാ എംപിമാരും, രാജ്യത്തെ സംസ്ഥാന നിയമസഭകളില്‍ 6100 സീറ്റുകള്‍ ആകുമ്പോള്‍ 2000ലധികം വനിതാ ജനപ്രതിനിധികളും സൃഷ്ടിക്കപ്പെടും എന്ന സുതാര്യമായ ജനാധിപത്യ പ്രക്രിയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മടങ്ങിപ്പോയ കോണ്‍ഗ്രസ്-സിപിഎം ജനപ്രതിനിധികളോടും, ഇണ്ടി മുന്നണിയോടും പറയട്ടെ: നിങ്ങള്‍ക്കു മാപ്പില്ല. രാജ്യത്തെ പകുതിയിലധികംപേരുടെ നാവായ സ്ത്രീകള്‍ നിങ്ങളോടു പൊറുക്കില്ല.
















