അദ്ധ്യായം 2
”ഭഗവദ് ഗീത പഠിക്കുവാന്‍ തുടങ്ങുന്നതിനുമുന്പ് എനിക്കൊരുകാര്യം അറിയണം. സ്ക്കൂളില്‍ നിങ്ങള്‍ എന്തൊക്കെയാണ് പഠിക്കുന്നത്.” മുത്തച്ഛന് ചോദിച്ചു.
”മുത്തച്ഛന് പഠിച്ചിരുന്നതില്‍നിന്നു വലിയ മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നു നിശ്ചയമില്ല കേട്ടോ. മലയാളം, ഇംഗഌഷ്, ഹിന്ദി എന്നീ ഭാഷകളും…”
”ബാക്കി ഞാന്‍ പറഞ്ഞോളാം.” ഉമ ഏറ്റു പിടിച്ചു തുടര്‍ന്നു… ”കണക്ക് സയന്‍സ്, സാമൂഹ്യപാഠം…എന്നിവയെ കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സും വരുന്നുണ്ട്.”
”അതേ ഭാഷകള്‍ കഴിഞ്ഞാല്‍ പലതരത്തിലുള്ള ശാസ്ത്രങ്ങളെ കുറിച്ചാണ് നിങ്ങളുടെ പഠനം. ഗണിത ശാസ്ത്രം, സാങ്കേതിക ശാസ്ത്രം എന്നിങ്ങനെ ഭാഷ പഠിക്കുന്നതും വ്യാകരണ ശാസ്ത്രമനുസരിച്ചാണ്. അതിനുവേറേയും ഉപവിഭാഗങ്ങള്‍ ഉണ്ട്. വൃത്തശാസ്ത്രവും അലങ്കാര ശാസ്ത്രവും മറ്റും. അവ നന്നായി പഠിച്ചാല്‍ വായിച്ചും ചിന്തിച്ചും പരിശ്രമിച്ചാല്‍ ഒരാള്‍ കവിതയെഴുതാന്‍ പ്രാപ്തനാകും. ജന്മവാസന കൂടി ഉണ്ടെങ്കില്‍ കവിത കേമമാവും തീര്‍ച്ച.”
”മുത്തച്ഛന് എന്തിനാണിപ്പോള്‍ കവിതയേയും ശാസ്ത്രങ്ങളേയും കുറിച്ചു പറയുന്നത്. ?” ഉണ്ണി ചോദിച്ചു.
”ഭഗവദ്ഗീത ശാസ്ത്രവും കവിതയുമായതുകൊണ്ട്.”
”അതെങ്ങനെ ശരിയാകും”? ഉമചോദിച്ചു.
”അതാണ് ശരി. ഈ പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിനടിയില് എന്താണ് എഴുതിയിരിക്കുന്നതെന്നു ഉണ്ണിവായിക്കൂ.
” ഇപ്രകാരം ശ്രീമദ് ഭഗവദ്ഗീതാ രൂപമായ ഉപനിഷത്തില്‍ ,
ബ്രഹ്മവിദ്യാന്തര്‍ഗതമായ യോഗശാസ്ത്രത്തില്‍ ,
ശ്രീ കൃഷ്ണാര്‍ജുന സംവാദത്തില്‍,
അര്ജുനവിഷാദയോഗമെന്ന ഒന്നാം അദ്ധ്യായം അവസാനിച്ചു.”
”മോള്കേട്ടില്ലേ ? ബ്രഹ്മവിദ്യയുടെ ഭാഗമായ യോഗശാസ്ത്രമാണ് ഭഗവദ് ഗീതയെന്ന്. നിങ്ങള്‍ പഠിക്കുന്ന ബയോളജി എന്ന ജീവശാസ്ത്രത്തിനു സസ്യശാസ്ത്രമെന്നും ജന്തു ശാസ്ത്രമെന്നും രണ്ടു മുഖ്യ വിഭാഗങ്ങള്‍ ഇല്ലേ? മെഡിസിന് എന്ന വൈദ്യശാസ്ത്രത്തിനോ എത്രയെത്ര ശാഖകളാണുള്ളത്! അതുപോലെ യോഗശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ് ശ്രീകൃഷ്ണാര്ജുനസംവാദമായ ഭഗവദ്ഗീത. മനുഷ്യര്‍ക്കു ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും നന്മയുടെ വഴിതെളിച്ചു കാട്ടുന്ന ശാസ്ത്രമാണത് എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും”
”കവിതയാണെന്നു പറഞ്ഞതോ മുത്തച്ഛാ”?
”അതേ. ഭാഷാശാസ്ത്രമനുസരിച്ച് ഉത്തമമായ കവിതയുമാണ് ഭഗവദ് ഗീത. അതിമനോഹരമായ അലങ്കാരങ്ങളും ഭാവനകളും ഗീതയിലുണ്ട്. പണ്ടു ഭാരതത്തില്‍ ഏതുശാസ്ത്രവും പഠിപ്പിക്കപ്പെട്ടതു കവിതാരൂപത്തിലായിരുന്നു. ആയുര്‍വേദം ജ്യോതിഷം അര്‍ത്ഥ ശാസ്ത്രം, കാമശാസ്ത്രം, നീതിശാസ്ത്രം … എന്നിങ്ങനെ എത്രയോ ശാസ്ത്രങ്ങള്‍ കവിതാരൂപത്തിലുണ്ട്. ഓര്‍ത്തുവയ്ക്കാനും ഉചിത സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനും അതു സൗകര്യ പ്രദമാണ്. ഭഗവദ്ഗീത എന്ന യോഗശാസ്ത്രം പഠിക്കയും പ്രയോഗിക്കുകയും ചെയ്താല്‍ ജീവിതം കവിതപോലെ സുന്ദരമാക്കാമെന്നാണ് എന്റെ അഭിപ്രായം”
”ശാസ്ത്രം കുറെയൊക്കെ വിരസമല്ലേ മുത്തച്ഛാ”
”അങ്ങനെയല്ല ഉണ്ണി. വിരസമാണെന്നു വച്ചു പഠിപ്പില്‍ നിന്ന് ഒളിച്ചോടിയാല്‍ നമുക്കു നല്ല ഡോക്ടര്‍മാരും എന്‍ജിനീയറും ഉണ്ടാകുമോ? ജോലിയില്‍ ശ്രദ്ധിച്ചു പരിചയം നേടിയും പരീക്ഷണങ്ങള്‍ നടത്തിയും അവര്‍ സമൂഹത്തിനു പുതിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. അതുപോലെ ഗീതയിലെ ശ്ലോകങ്ങള്‍ ഓര്‍ത്ത് അനുസരിച്ചു നടന്നാല്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ അകറ്റി സ്വയം ആന്ദിക്കാനും മറ്റുള്ളവര്‍ക്ക് ആനന്ദം പകരാനും കഴിയും. വിരസമായ ശസ്ത്രമല്ല ഗീത. വായിക്കുന്തോറും പ്രയോഗിക്കുന്തോറും ജീവിതത്തില്‍ അമൃതം വര്‍ഷിക്കുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത”
”ഗീത ശാസ്ത്രമാകുമ്പോള്‍ അതിലെ സിദ്ധാന്തങ്ങള്‍ പ്രയോഗിച്ചു വിജയിച്ച മഹാന്മാര് പലരും ഉണ്ടാകില്ലേ മുത്തച്ഛാ? അക്കൂട്ടത്തില്‍ മുത്തച്ഛനും പെടുമോ?” ഉണ്ണി മടിച്ചു മടിച്ചു ചോദിച്ചു
” നിന്റെ മുന്നിലിരിക്കുന്ന ഈ മുത്തച്ഛന് അത്തരത്തില്‍ മഹാനായി അറിയപ്പെടുന്നില്ല. അത് എളുപ്പവുമല്ല. പക്ഷേ നോക്കൂ മക്കളേ! ആ പടത്തിലെ മുത്തച്ഛനെ നിങ്ങള്‍ക്കറിയില്ലേ? അദ്ദേഹത്തിന്റെ ജീവിതമാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ സാക്ഷ്യ പത്രം”
”ആര്? നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയോ?” അതേ മഹാത്മഗാന്ധിമാത്രമല്ല; അടുത്തുള്ള വിവേകാന്ദസ്വാമികളുടെ ചിത്രം നോക്കൂ. അദ്ദേഹത്തിന്റെ ജീവിതകഥയും അത്തരത്തില്‍ ശ്രേഷ്ഠമാണ്. വേറെയുമുണ്ട് ഭഗവദ്ഗീതയാല് വളര്ത്തപ്പെട്ട്അമൃതത്ത്വം വരിച്ച മഹാന്മാര്… വിപഌവകാരിയായിരുന്ന അരവിന്ദഘോഷ്, രാഷ്ട്രപതിമാരായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്, ഡോ.എ. പി. ജെ അബ്ദുല്‍കലാം… അവരുടെ ജീവിതകഥകള്‍ നമുക്കു വഴികാട്ടും. പോരെങ്കില്‍ ഭാവനാപൂര്‍ണ്ണമായ കഥകള്‍ക്കു ഭാരത- ഭാഗവത -രാമായണാദി കഥകളെ ആശ്രയിക്കാവുന്നതാണ്. അപ്പോള്‍ എന്തു രസമായിരിക്കുമെന്നോ!”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: