ബെര്‍ലിന്‍: ചാരപ്രവര്‍ത്തനത്തിനായി യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്‌എ) മറ്റു പാശ്ചാത്യരാജ്യങ്ങളുമായി സഖ്യമുണ്ടാക്കിയിരുന്നെന്ന് എഡ്വേര്‍ഡ് സ്നോഡന്‍. ജര്‍മനിയടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഈ ചാര സഖ്യത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍കൂടിയായ സ്നോഡന്‍ വെളിപ്പെടുത്തുന്നു. ജര്‍മന്‍ വീക്ക്ലി ഡര്‍ സ്പൈഗെളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
എന്‍എസ്‌എയിലെ വിദേശ കാര്യ വിഭാഗമാണ് രാജ്യത്തിനു പുറത്തെ രഹസ്യാന്വേഷണ ഏജന്‍സികളുമായുള്ള കൂട്ടുകെട്ട് രൂപപ്പെടുത്തിയതും നിയന്ത്രിച്ചതും ഏകോപിപ്പിച്ചതും. തങ്ങളുടെ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരായ നീക്കങ്ങള്‍ തടയുന്നതിനും അവരെ ജനകീയ പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തുന്നതിനുമാണ് അമേരിക്കയുമായി കൈകോര്‍ത്തതിലൂടെ അവര്‍ ലക്ഷ്യമിട്ടത്, സ്നോഡന്‍ പറയുന്നു.
ചാരസഖ്യത്തിന്റെ ചെയ്തികളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നാല്‍ ആഗോള സ്വകാര്യതയില്‍ അവരെത്ര അന്യായമായാണ് കടന്നുകയറിയെന്നു മനസിലാവും.
പശ്ചിമേഷ്യയടക്കമുള്ള ചില മേഖലകളില്‍ നിന്നു ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള സഹായം ജര്‍മനിക്ക് അമേരിക്ക നല്‍കിയിരുന്നതായും സ്നോഡന്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ചാര പദ്ധതിയായ പ്രിസത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിലൂടെ ലോക ശ്രദ്ധനേടിയ സ്നോഡന്‍ അറസ്റ്റ് ഭയന്ന് കഴിഞ്ഞ രണ്ടാഴ്‌ച്ചയായി മോസ്കോ വിമാനത്താവളത്തില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് നേരത്തെതന്നെ അമേരിക്ക റദ്ദ് ചെയ്തിരുന്നു.
വെനസ്വേലയിലോ ക്യൂബയിലോ ഇക്വഡോറിലോ രാഷ്‌ട്രീയ അഭയം തേടാനാണ് സ്നോഡന്റെ നീക്കം.
















