കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈ കോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ഇ ഡിക്ക് നല്കിയിരുന്ന മൊഴികള്‍ കേസില്‍ ഉള്‍പ്പെട്ടവരെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ മാസപ്പടി കേസിന്റെ വിശ്വാസ്യത തകര്‍ത്ത് ദുര്‍ബലപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ ഗുരുതരമായ തെളിവുകള്‍ നിരത്തി അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ ഡി കത്ത് നല്കിയിട്ട് ഒരാഴ്ചയിലേറെയായി. ഇതില്‍ കേസെടുക്കാത്തതും ധാരണയുടെ അടിസ്ഥാനത്തിലാണ്.
സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ. സുരേഷ് കുമാര്‍ ഇ ഡിക്ക് നല്കിയ മൊഴി ഇന്നലെ തള്ളി. എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനം നല്കിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാക്കള്‍ക്ക് പണം നല്കിയിട്ടുണ്ടെന്നുമുള്ള മൊഴിയില്‍ നിന്നാണ് പിന്മാറിയത്. ഇ ഡി ഉദ്യോഗസ്ഥരുടെ ഭീഷണിക്കും തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും വഴങ്ങിയാണ് അന്ന് മൊഴി നല്കിയതെന്നാണ് സുരേഷ് കുമാറിന്റെ പുതിയ നിലപാട്. 2024 ഏപ്രില്‍ 15നാണ് സുരേഷ് കുമാറിനെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ മൊഴി നല്കിയാല്‍ റിട്രാക്ഷന്‍ സ്റ്റേറ്റ്മെന്റ് 24 മണിക്കൂറിനുള്ളില്‍ കൊടുക്കണമെന്നാണ് നിയമം. ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ മുന്നണികളുടെ ധാരണയാണ്.
സുരേഷ് കുമാറിന്റെ മൊഴിയില്‍, ഇ ഡിയില്‍ നിന്ന് പണം കൈപ്പറ്റിയ ഇരു മുന്നണികളിലെയും നേതാക്കളുണ്ട്. ചുരുക്കപ്പേരുകള്‍ ആരെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാര്‍ ഇ ഡിക്ക് മൊഴി നല്കിയിരുന്നു. ആര്‍സിയെന്നത് രമേശ് ചെന്നിത്തല, കെകെ- പി.കെ. കുഞ്ഞാലിക്കുട്ടി, പിവി- പിണറായി വിജയന്‍. ഒസി- ഉമ്മന്‍ചാണ്ടി, ഐകെ- ഇബ്രാഹിംകുഞ്ഞ് എന്നിങ്ങനെയാണ് മൊഴി.
റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരീസും മൊഴി തിരുത്തിയിരുന്നു. ഇ ഡി ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുപ്പിച്ചതെന്നാണ് ഇയാളുടെ വാദം. എന്നാല്‍ ആഗസ്ത് 18ലെ റെയ്ഡിനിടെ നല്കിയ മൊഴി മാറ്റാന്‍ വാരീസിന് കഴിയില്ലെന്ന് ഇ ഡി വ്യക്തമാക്കി. ഇ ഡി പോലീസ് മേധാവിക്ക് നല്കിയ കത്തില്‍ എജിയും ഡിജിപിയും സംയുക്തമായി ഇന്ന് നിയമോപദേശം നല്കും. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയാല്‍ തീരുമാനമെടുക്കും. ഇ ഡി ആവശ്യപ്പെട്ട പ്രകാരം കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്തി കേസ്, നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുക. കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
















